കൊച്ചി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയുടെ മുഖ്യ പ്രതിരോധ താരവും മലയാളിയുമായ അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സിന്റെ പാളയത്തിലെത്തിയത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിക്കില്ല. അതിന്റെ നിരാശയിലാണ് അനസ്. ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള അനസിന്റെ അരങ്ങേറ്റം വൈകും എന്നത് ആരാധകർക്കും നിരാശയുണ്ടാക്കും.
കഴിഞ്ഞ സീസണിലെ സൂപ്പര്‍ കപ്പ് പോരാട്ടത്തിനിടെ എഫ് സി ഗോവ താരങ്ങളും ജംഷഡ്പുര്‍ താരങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അനസിന് വിലക്ക് ലഭിച്ചത്. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് അനസിനെതിരെ നടപടിയെടുത്തത്. മൂന്ന് മത്സരത്തില്‍ വിലക്കും ഒരു ലക്ഷം രൂപ പിഴയും ഫെഡറേഷന്‍ വിധിച്ചു. സീസണിലെ ജംഷഡ്പുരിന്റെ അവസാന മത്സരമായിരുന്നു അത്. ഇതോടെ വിലക്ക് ഈ സീസണിലേക്ക് മാറുകയായിരുന്നു.
തനിക്ക് ലഭിച്ച മൂന്ന് മത്സര വിലക്ക് നിരാശയുണ്ടാക്കുന്നതാണെന്ന് അനസ് പറഞ്ഞു. മൂന്ന് മത്സരങ്ങള്‍ എന്നത് ഒരു നീണ്ട സമയമാണ്. ഇത്രയും മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ദേശീയ ടീമിനൊപ്പമായിരുന്നതിനാല്‍ നടപടിക്കെതിരെ അപ്പീല്‍ പോകാന്‍ സാധിച്ചില്ല. വിലക്കിനെ കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് അറിവുണ്ടായിരുന്നതാണെന്നും അതൊന്നും ടീമിലേക്കുള്ള പ്രവേശനത്തെ ബാധിച്ചില്ല. ചെയ്യാത്ത കുറ്റത്തിനാണ് തനിക്കെതിരായ ഈ നടപടി. ലാ ലിഗയും പ്രീ സീസണ്‍ മത്സരങ്ങളും കളിച്ചു സെറ്റായി വരുമ്പോള്‍ ഇത്തരമൊരു വിലക്ക് തിരിച്ചടിയാണെന്നും അനസ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates