

മാഡ്രിഡ്: ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന ടീമിലേക്കുള്ള ഇതിഹാസ താരം ലയണൽ മെസിയുടെ തിരിച്ചുവരവ് ദയനീയമായി. മെസിയുടെ നേതൃത്വത്തിൽ സൗഹൃദ മത്സരത്തിനിറങ്ങിയ അർജന്റീനയെ വെനസ്വെല അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീണ അർജന്റീന വൻ പരാജയം തന്നെ ഏറ്റുവാങ്ങി.
മത്സരത്തിൽ പന്തടക്കവും പാസിങിലുമൊക്കെ മുൻതൂക്കം അർജന്റീനയ്ക്കായിരുന്നു. എന്നാൽ ഗോൾ മാത്രം വന്നില്ല. മറുഭാഗത്ത് വെനസ്വെല അവസരം കിട്ടിയപ്പോൾ അത് മുതലെടുത്ത് മൂന്ന് ഗോളുകൾ വലയിൽ നിറച്ച് മത്സരം നിർണയിച്ചു. ലോകകപ്പിൽ നിന്ന് പുറത്തായതിനു ശേഷമുള്ള മെസ്സിയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് വെനസ്വെല അർജന്റീനയെ തോൽപ്പിക്കുന്നത്. ഇതടക്കം 25 തവണയാണ് ഇരു ടീമുകളും തമ്മിൽ നേർക്കുനേർ വന്നത്. 21 മത്സരങ്ങളിൽ അർജന്റീന വിജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ട് വിജയങ്ങൾ വെനസ്വെല സ്വന്തമാക്കുകയും ചെയ്തു.
കളിയുടെ ആറാം മിനുട്ടിൽ ന്യൂകാസിൽ യുനൈറ്റഡ് താരം റോണ്ടണിലൂടെ വെനസ്വെല ആദ്യം മുന്നിൽ എത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് മുറിലോയിലൂടെ വെനസ്വെല രണ്ടാം ഗോളും കണ്ടെത്തി. രണ്ടാം പകുതിയിൽ ഹാവിയർ മാർടീനസിലൂടെ ഒരു ഗോൾ മടക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞെങ്കിലും ആ പ്രതീക്ഷ നീണ്ടു നിന്നില്ല. 75ാം മിനുട്ടിൽ ഒരു പെനാൽറ്റിയിലൂടെ വെനസ്വെല തങ്ങളുടെ മൂന്നാം ഗോളും വലയിലാക്കി അർജന്റീനയുടെ പതനം ഉറപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates