മൗറിഞ്ഞോയെ രക്ഷിച്ച് സാഞ്ചസ്? പിന്നില്‍ നിന്നും തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

മൗറിഞ്ഞോയെ രക്ഷിച്ച് സാഞ്ചസ്? പിന്നില്‍ നിന്നും തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

ലോകത്തിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളത്തിലിറങ്ങുമ്പോള്‍ എന്ന ആ പഴയ വാക്യം ഓള്‍ഡ്ട്രഫോഡില്‍ ഒരിക്കല്‍ കൂടി തെളിഞ്ഞു
Published on

ഓള്‍ഡ് ട്രഫോഡില്‍ രണ്ട് ഗോളുകളുടെ ഭാരവും പേറിയായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യ പകുതിയുടെ ഇടവേളയില്‍ ഡഗൗട്ടിലേക്ക് മടങ്ങിയത്. ഒരുപക്ഷേ ടീമിനൊപ്പം നിന്ന് അവര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ മൗറിഞ്ഞോയ്ക്ക് ലഭിക്കുന്ന അവസാന അവസരമാകും അതെന്ന് തോന്നിപ്പിച്ചായിരുന്നു ആദ്യ പകുതി അവസാനിച്ചത്. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളത്തിലിറങ്ങുമ്പോള്‍ എന്ന ആ പഴയ വാക്യം ഓള്‍ഡ്ട്രഫോഡില്‍ ഒരിക്കല്‍ കൂടി തെളിഞ്ഞു. 

പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരെ 70ാം മിനിറ്റില്‍ മാതയുടേയും 76ാം മിനിറ്റില്‍ മാര്‍ഷ്യലിന്റേയും ഗോളുകളിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, കഴിഞ്ഞ കുറേ നാളുകളായി ആരാധകര്‍ക്കുള്ളില്‍ തീര്‍ത്തിരുന്ന രോക്ഷത്തെ അയച്ചു കളഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തിയ നാള്‍ മുതല്‍ കേട്ട പഴികേള്‍ക്കലുകള്‍ക്ക് 90ാം മിനിറ്റില്‍ സാഞ്ചസും മറുപടി നല്‍കി. 

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നിടത്ത് നിന്നും 3-2ന് ജയം. ആദ്യ പകുതിയില്‍ 11 ശതമാനമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റ ഗോള്‍ പൊസഷന്‍ എങ്കില്‍ രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ അത് 74 ശതമാനത്തിലേക്കെത്തി. കൃത്യമായ പാസുകളിലൂടേയും ഷോട്ടുകളിലൂടേയും ഓല്‍ഡ് ട്രഫോര്‍ഡില്‍ ചുവന്ന ചെകുത്താന്മാരുടെ ആരാധകര്‍ ഒരിക്കല്‍ കൂടി പൊട്ടിത്തെറിക്കുന്നത് ലോകം കണ്ടു. 

മൗറിഞ്ഞോയ്ക്ക് നിര്‍ണായകമായ മത്സരമായിരുന്നു ന്യൂകാസിലിനെതിരായത്. ബോറടിപ്പിക്കുന്ന കളി, ഒപ്പം ടീമിന്റെ തോല്‍വി. പോഗ്ബയോടുള്ള ഇടയലും, ടീമിലെ താളപിഴകളും. ന്യൂകാസിലിനെതിരെ ഇരുപതാം മിനിറ്റില്‍ ബെയ്‌ലിയെ പിന്‍വലിച്ച് മാതയെ ഇറക്കിയ മൗറിഞ്ഞോയുടെ കളി കണ്ട് ഞെട്ടിയിരുന്നു ആരാധകര്‍. എന്നാല്‍ മാത ഗോള്‍ വല കുലുക്കിയതോടെ മൗറിഞ്ഞോയ്ക്ക് ആശ്വസിക്കാം. എന്നാല്‍ ന്യൂകാസിലിനെതിരെ നേടിയ ജയം മൗറിഞ്ഞോയുടെ സ്ഥാനം ഉറപ്പിക്കുമോ എന്ന് കണ്ടറിയണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com