

ലണ്ടൻ: ഹോസെ മൗറീഞ്ഞോയുടെ പ്രതിരോധ ഫുട്ബോളിന്റെ കാലം അവസാനിപ്പിച്ച് മുൻ താരം ഒലെ ഗണ്ണാർ സോൾഷ്യറിന്റെ പരിശീലനത്തിന് കീഴിൽ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ചുവന്ന ചെകുത്താൻമാർ അഞ്ച് ഗോളുകൾ എതിരാളിയുടെ വലയിൽ നിക്ഷേപിച്ചു. സർ അലക്‌സ് ഫെർഗൂസന്റെ കാലഘട്ടത്തിന് ശേഷം പ്രീമിയർ ലീഗിൽ ആദ്യമായി അഞ്ച് ഗോളടിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയമാഘോഷിച്ചപ്പോൾ കാർഡിഫ് മുങ്ങിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്.
മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത സോൾഷ്യറിന് തകർപ്പൻ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. യുനൈറ്റഡിനായി ജെസ്സെ ലിംഗാർഡ് ഇരട്ട ഗോളുകൾ നേടി. മാർകസ് റാഷ്ഫോർഡ്, ആന്റർ ഹെരേര, ആന്റണി മാർഷ്യൽ എന്നിവരും യുനൈറ്റഡിനായി വല ചലിപ്പിച്ചും.
മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഒരു ഫ്രീ കിക്കിലൂടെ റാഷ്ഫോർഡ് യുനൈറ്റഡിനെ മുന്നിൽ എത്തിച്ചു. 29ആം മിനുട്ടിൽ ഹെരേര ബോക്സിനു പുറത്തു വച്ചു എടുത്ത ഒരു ഷോട്ടിൽ യുനൈറ്റഡ് രണ്ടാം ഗോളും കണ്ടെത്തി. എന്നാൽ 38ആം നുട്ടിൽ റാഷ്ഫോർഡ് ബോക്‌സിൽ വച്ചു പന്ത് കൈ കൊണ്ട് തൊട്ടതിനാൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കമരസ കാർഡിഫിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. പക്ഷെ രണ്ടു മിനുട്ടിനകം മികച്ച ടീം ഗോളിലൂടെ മാർഷ്യൽ യുനൈറ്റഡിന്റെ ലീഡ് ഉയർത്തി.
രണ്ടാം പകുതി തുടങ്ങി 57ാം മിനുട്ടിൽ തന്നെ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലിംഗാർഡ് ഗോൾ നില ഉയർത്തി. 90ാം മിനുട്ടിൽ പോഗ്ബയുടെ പാസിൽ നിന്ന് ലിംഗാർഡ് തന്റെ രണ്ടാം ഗോളും നേടിയതോടെ യുനൈറ്റഡ് ഗോൾ പട്ടിക തികച്ചു. മൗറീഞ്ഞോയുടെ കാലത്തിന് ശേഷമുള്ള ആദ്യ പോരാട്ടത്തിൽ തന്നെ തകർപ്പൻ ജയം സ്വന്തമാക്കിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates