യൂറോപ്യന്‍ ഫുട്‌ബോള്‍ സംവിധാനം ക്രിക്കറ്റിലേക്കും; ദക്ഷിണാഫ്രിക്കയ്ക്ക് ഇനി കോച്ചില്ല, പകരം 'മാനേജര്‍'

പരിശീലകന്റെ റോളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
യൂറോപ്യന്‍ ഫുട്‌ബോള്‍ സംവിധാനം ക്രിക്കറ്റിലേക്കും; ദക്ഷിണാഫ്രിക്കയ്ക്ക് ഇനി കോച്ചില്ല, പകരം 'മാനേജര്‍'
Updated on
1 min read

ജൊഹന്നാസ്ബര്‍ഗ്: പരിശീലകന്റെ റോളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. കോച്ച് ഓട്ടിസ് ഗിബ്‌സന്‍ കസേരയൊഴിഞ്ഞതിന് പിന്നാലൈയാണ് പരിശീലക രീതിയില്‍ പുതിയ പരീക്ഷണങ്ങള്‍  നടപ്പാക്കാന്‍ ക്രിക്കറ്റിന്റെ ബോര്‍ഡ് തീരുമാനമെടുത്തത്. 

ഗിബ്‌സന് പകരം നിയമിക്കുന്ന ആള്‍ ഇനി മുതല്‍ കോച്ചായിരിക്കില്ല. മാനേജര്‍ ആയി മാറും. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ പരിശീലക സംവിധാനത്തിന്റെ അതേ മാതൃകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഭരണ സമിതി (സിഎസ്എ) നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ടീം മാനേജര്‍ സ്ഥാനത്ത് ഒരാളെ ബോര്‍ഡ് നിയമിക്കും. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ ഉള്‍പ്പെടെയുള്ള കോച്ചിങ് സംഘത്തെ നിയമിക്കേണ്ട ചുമതല ഈ മാനേജര്‍ക്കായിരിക്കും. മൂന്ന്  ഫോര്‍മാറ്റുകളിലേക്കുള്ള ക്യാപ്റ്റന്മാരെയും മാനേജര്‍ തീരുമാനിക്കും.   ടീമിന്റെ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് മാനേജര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആക്ടിങ് ഡയറക്ടര്‍ക്കാണു സമര്‍പ്പിക്കേണ്ടത്. ആക്ടിങ് ഡയറക്ടര്‍ ഇത് ചീഫ് എക്‌സിക്യൂട്ടീവിനു നല്‍കും. പ്രമുഖ യൂറോപ്യന്‍ ക്ലബുകളിലെല്ലാം ഈ രീതിയിലാണു പരിശീലകര്‍ പ്രവര്‍ത്തിക്കുന്നത്.

2017ലാണ് ഓട്ടിസ് ഗിബ്‌സന്‍ ദക്ഷിണാഫ്രിക്ക ടീമിന്റെ പരിശീലകനാകുന്നത്. സ്ഥാനമേറ്റതിന് പിന്നാലെ നാട്ടില്‍ നടന്ന ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ ടീം വിജയിച്ചു. ശ്രീലങ്ക, ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ ടീം ഏകദിന പരമ്പരയും സ്വന്തമാക്കി. 

എന്നാല്‍ സ്വന്തം മണ്ണില്‍ ശ്രീലങ്കയോട് ടെസ്റ്റ് മത്സരങ്ങളില്‍ പരാജയമേറ്റു വാങ്ങിയ ദക്ഷിണാഫ്രിക്ക പിന്നാലെ നടന്ന ലോകകപ്പിലെ ആദ്യ ഒന്‍പത് കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇതോടെയാണ് മുന്‍ വെസ്റ്റിന്‍ഡീസ് പേസര്‍ കൂടിയായിരുന്നു ഓട്ടിസ് ഗിബ്‌സന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചത്. ഗിബ്‌സനൊപ്പം ക്രിക്കറ്റ് കോച്ചിങ് സ്റ്റാഫിലെ എല്ലാവരും പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com