

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഓപണറും ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നാണ് ഡൽഹി സാകേത് കോടതി കേസെടുത്തത്. നേരത്തെ ഗംഭീറിന്‍റെ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും താരം കോടതിയില്‍ ഹാജരാകാന്‍ തയാറായില്ല. ഇതോടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സാകേത് കോടതി ജഡ്ജിയായ മനീഷ് ഖുരാന പുറപ്പെടുവിച്ചിരിക്കുന്നത്.
രുദ്ര ബില്‍ഡ്‍വെല്‍ റിയാലിറ്റി പ്രെെവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. ഈ സ്ഥാപനം തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് താരത്തിനെതിരെ വാറണ്ട്. ഡൽഹിയില്‍ ഫ്ലാറ്റ് നല്‍കുമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്.
ഗൗതം ഗംഭീറാണ് അംബാസിഡര്‍ എന്ന് കണ്ടിട്ടാണ് രുദ്ര ഗ്രൂപ്പിന് പണം നല്‍കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ഇന്ദിരാപുരത്ത് ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞാണ് കമ്പനി വഞ്ചിച്ചതെന്നും പരാതികളിൽ പറയുന്നു.
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്. ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates