റൂട്ട് തെറ്റിച്ച് അശ്വിന്‍, ഷമി; എഡ്ജ്ബാസ്റ്റണില്‍ പിടിമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം
റൂട്ട് തെറ്റിച്ച് അശ്വിന്‍, ഷമി; എഡ്ജ്ബാസ്റ്റണില്‍ പിടിമുറുക്കി ഇന്ത്യ
Updated on
1 min read

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. 80 റണ്‍സെടുത്ത നായകന്‍ ജോ റൂട്ട്, 70 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യയ്ക്കായി അശ്വിന്‍ നാല് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് എത്തുമ്പോഴേക്കും അലിസ്റ്റയര്‍ കുക്കിനെ (13) മടക്കി അശ്വിന്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കീറ്റന്‍ ജെന്നിംഗ്‌സിനെ (42) കൂട്ടുപിടിച്ച് റൂട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടരെ തുടരെ ജെന്നിംഗ്‌സിനെയും ഡേവിഡ് മാലനെയും (എട്ട് ) മടക്കി ഷമി ഇന്ത്യയെ വീണ്ടും ട്രാക്കിലാക്കി. 

രണ്ട് വിക്കറ്റ് തുടരെ നഷ്ടമായിട്ടും നായകന്‍ മുന്നില്‍ നയിച്ചപ്പോള്‍ ഇംഗ്ലണ്ട് പതുക്കെ കരകയറുകയായിരുന്നു. നാലാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോ നായകനെ പിന്തുണച്ചതോടെ  ഇംഗ്ലണ്ട് കരുത്തോടെ മുന്നേറി. എന്നാല്‍ സ്‌കോര്‍ 216ല്‍ നില്‍ക്കെ ജോ റൂട്ട് മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയും ആരംഭിച്ചു. പിന്നീട് വന്ന ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ 24 റണ്‍സുമായി സാം ക്യുറനും റണ്‍സൊന്നുമെടുക്കാതെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് ക്രീസില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com