ലസിത് മലിംഗ ഏകദിനം മതിയാക്കുന്നു; വിരമിക്കല്‍ ഉടനെന്ന് ലങ്കന്‍ നായകന്‍

ബംഗ്ലാദേശിനെതിരെ ഈ മാസം 26ന് നടക്കുന്ന ആദ്യ ഏകദിന പോരാട്ടത്തിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് മലിംഗ വിരമിക്കും
ലസിത് മലിംഗ ഏകദിനം മതിയാക്കുന്നു; വിരമിക്കല്‍ ഉടനെന്ന് ലങ്കന്‍ നായകന്‍
Updated on
1 min read

കൊളംബോ: ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നു. ബംഗ്ലാദേശിനെതിരെ ഈ മാസം 26ന് നടക്കുന്ന ആദ്യ ഏകദിന പോരാട്ടത്തിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് മലിംഗ വിരമിക്കും. കൊളംബോയില്‍ ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ജൂലൈ 26ാം തിയതിയാണ് ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ 28, 31 തീയതികളില്‍ നടക്കും.

മലിംഗ ആദ്യ ഏകദിനം കളിക്കും. മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് മലിംഗ തന്നെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെലക്ടര്‍മാരോട് എന്താണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും കരുണരത്‌നെ മാധ്യമങ്ങളോട് വ്യക്തമാക്കി.

ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച മലിംഗ നിലവില്‍ പരിമിത ഓവറില്‍ മാത്രമാണ് കളിക്കുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പോടെ ടി20യില്‍ നിന്നും താരം വിട പറയും. ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് മലിംഗ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പില്‍ ലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം മലിംഗയായിരുന്നു. 13 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 

ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് ലസിത് മലിംഗ. 35 കാരനായ താരം 225 ഏകദിനങ്ങളില്‍ നിന്ന് 335 വിക്കറ്റുകള്‍ നേടി. മുത്തയ്യ മുരളീധരന്‍(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് മലിംഗയുടെ മുന്നിലുള്ളത്. 

പരിമിത ഓവര്‍ ക്രിക്കറ്റ് സ്‌പെഷലിസ്റ്റായാണ് മലിംഗ അറിയപ്പെടുന്നത്. യോര്‍ക്കറുകളും സ്ലോ ഡെലിവറികളുമായിരുന്നു പ്രത്യേക തരത്തിലുള്ള ആക്ഷനുമായി പന്തെറിയുന്ന മലിംഗയുടെ വജ്രായുധങ്ങള്‍. ഇത്തവണ മുംബൈ ഇന്ത്യന്‍സിനെ നാലാം ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്നതിലും വെറ്ററന്‍ താരം നിര്‍ണായക സംഭവന നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com