വീണ്ടും ടൈ, വീണ്ടും സൂപ്പര്‍ ഓവര്‍, വീണ്ടും ഇംഗ്ലണ്ട് മാജിക്; വെടിക്കെട്ട് നടത്തിയിട്ടും കീവീസ് സ്വാഹ

ക്രിക്കറ്റ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന പതിവ് ഉപേക്ഷിക്കാന്‍ ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ക്രിക്കറ്റ് തയ്യാറല്ല...
വീണ്ടും ടൈ, വീണ്ടും സൂപ്പര്‍ ഓവര്‍, വീണ്ടും ഇംഗ്ലണ്ട് മാജിക്; വെടിക്കെട്ട് നടത്തിയിട്ടും കീവീസ് സ്വാഹ
Updated on
1 min read

അഞ്ചാം ട്വന്റി20യിലേക്ക് എത്തുമ്പോള്‍ 2-2ന് കട്ടയ്ക്ക്. അഞ്ചാം ട്വന്റി20യില്‍ രണ്ട് ടീമും നിശ്ചിത ഓവര്‍ പിന്നിടുമ്പോഴും കട്ടയ്ക്ക് തന്നെ...ഒടുവില്‍ ലോര്‍ഡ്‌സിലെ നാടകീയ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് സൂപ്പര്‍ ഓവര്‍...ക്രിക്കറ്റ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന പതിവ് ഉപേക്ഷിക്കാന്‍ ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ക്രിക്കറ്റ് തയ്യാറല്ല...

ലോകകപ്പ് കിരീടം തങ്ങളുടെ കയ്യില്‍ നിന്നും തട്ടിയെടുത്തതിന് പകരം വീട്ടാനിറങ്ങിയ ന്യൂസിലാന്‍ഡിന് പക്ഷേ അവിടേയും പിഴച്ചു. സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 17 റണ്‍സ് പിന്തുടര്‍ന്ന കീവീസ് പടയ്ക്ക് നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് മാത്രം. ലോകകപ്പ് ഫൈനലിലെ അടിക്ക് തിരിച്ചടി നല്‍കാന്‍ ലഭിച്ച അവസരം പരമ്പരയും കളഞ്ഞു കുളിച്ചാണ് കീവീസ് പാഴാക്കിയത്.

അഞ്ച് ട്വന്റി20കളടങ്ങിയ പരമ്പര 2-3ന് ഇംഗ്ലണ്ട് സ്വന്തമാക്കി. അഞ്ചാം ട്വന്റി20യില്‍ ആദ്യം ബാറ്റ് ചെയ്ത കീവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് കണ്ടെത്തിയത്. 11 ഓവറായി മത്സരം ചുരുക്കിയിരുന്നു. ചെയ്‌സ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത     ഓവറില്‍ കീവീസ് സ്‌കോറിന് ഒപ്പം പിടിച്ചു. സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടപ്പോള്‍ മൂന്ന് പന്തില്‍ ബെയര്‍‌സ്റ്റോ 8 റണ്‍സും, മൂന്ന് പന്തില്‍ മോര്‍ഗന്‍ 9 റണ്‍സും അടിച്ചെടുത്തു.

സൂപ്പര്‍ ഓവറില്‍ ടിം സെയ്ഫിന് നാല് പന്തില്‍ നേടാനായത് 6 റണ്‍സ് മാത്രം. ഗപ്തില്‍ ഒരു പന്തില്‍ ഒരു റണ്‍സ് എടുത്തു. ഒരു പന്ത് മാത്രം നേരിട്ട ഗ്രാന്‍ഡ്‌ഹോമിന് സ്‌കോര്‍ ചെയ്യാനുമായില്ല. ആദ്യം ബാറ്റ് ചെയ്ത കീവീസിന് തകര്‍പ്പന്‍ തുടക്കമാണ് ഗപ്റ്റിലും മണ്‍റോയും ചേര്‍ന്ന് നല്‍കിയത്. ഗപ്റ്റില്‍ 20 പന്തില്‍ 5 സിക്‌സിന്റേയും മൂന്ന് ഫോറിന്റേയും അകമ്പടിയോടെ 50 റണ്‍സ് കണ്ടെത്തി.

മണ്‍റോ 21 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സും പറത്തി 46 റണ്‍സ് നേടി.  ടിം സെയ്ഫ് 16 പന്തില്‍ 39 റണ്‍സ് അടിച്ചെടുക്കുക കൂടി ചെയ്തപ്പോള്‍ 11 ഓവറില്‍ കീവീസ് സ്‌കോര്‍ 146. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ബെയര്‍‌സ്റ്റോ 18 പന്തില്‍ 47 റണ്‍സ് നേടിയ മോര്‍ഗന്‍ ഏഴ് പന്തില്‍ 17. 11 പന്തില്‍ 24 റണ്‍സ് നേടി സാം കറനും, സിക്‌സുകള്‍ പറത്തി ലെവിസ് ഗ്രഗറിയും ടോം കറാനും അവസാന നിമിഷം കളി ഒപ്പത്തിനൊപ്പമെത്തിച്ചു. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com