ഗയാന: വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്കു ജയം. ഓസ്ട്രേലിയയെ 48 റൺസിന് പരാജയപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167റൺസ് നേടിയപ്പോൾ 19.4 ഓവറിൽ ഒൻപതിന് 119 ആയിരുന്നു ഓസ്ട്രേലിയയുടെ സ്കോർ.
ഓപ്പണർ സ്മൃതി മന്ഥാനയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. 55 പന്തിൽ 83റൺസാണ് സ്മൃതി അടിച്ചുകൂട്ടിയത്. ഒൻപത് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റുകൾ വേഗം നഷ്ടമായെങ്കിലും ഒരു വശത്ത് സ്മൃതി സ്കോർ വേഗത്തിൽ ഉയർത്തി. നാലാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്മൃതിക്കൊപ്പം ചേർന്നതോടെ ഇന്നിങ്സ് കൂടുതൽ മികച്ചതായി. 27 പന്തിൽ 43റൺസ് നേടി ഹർമൻപ്രീത് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് താരങ്ങളെ കൃത്യമായ ഇടവേളകളിൽ തിരിച്ചയക്കാനായത് ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുത്തു. 39റൺസ് നേടിയ എല്ലിസ് പെറിയാണ് ഓസിസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി അനൂജ പാട്ടീൽ മൂന്നും ദീപ്തി ശർമ, രാധ യാദവ്, പൂനം യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ഇരു ടീമുകളും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates