ബ്രാവോയ്ക്ക് മതിയായി, വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡിസ് താരം

 40 ടെസ്റ്റും, 164 ഏകദിനങ്ങളും, 66 ട്വന്റി20യും കളിച്ചാണ് മുപ്പത്തിയഞ്ചുകാരനായ ബ്രാവോ കളി മതിയാക്കുന്നത്
ബ്രാവോയ്ക്ക് മതിയായി, വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡിസ് താരം
Updated on
1 min read

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. വിന്‍ഡിസ് കുപ്പായത്തിലെ കളി മതിയാക്കിയെങ്കിലും ബ്രാവോ ട്വന്റി20 ലീഗ് മത്സരങ്ങളില്‍ കളി തുടരുമെന്ന് വ്യക്തമാക്കി. 

2004ലായിരുന്നു ബ്രാവോ വിന്‍ഡിസിന് വേണ്ടി അരങ്ങേറുന്നത്. 40 ടെസ്റ്റും, 164 ഏകദിനങ്ങളും, 66 ട്വന്റി20യും കളിച്ചാണ് മുപ്പത്തിയഞ്ചുകാരനായ ബ്രാവോ കളി മതിയാക്കുന്നത്. 2010ലാണ് ബ്രാവോ അവസാനമായി ടെസ്റ്റ് കളിക്കുന്നത്. പിന്നീട് ട്വന്റി20 സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലായിരുന്നു സെലക്ടര്‍മാര്‍ ബ്രാവോയെ പരിഗണിച്ചത്. 

ബ്രാവോയുടെ ബിഗ് ഹിറ്റ് ഷോട്ടുകളും, ഫീല്‍ഡിങ്ങിലെ മികവും, സ്ലോവര്‍ ബോളുകളുടെ കോമ്പിനേഷനുമെല്ലാം ബ്രാവോയെ ട്വന്റി20 ക്രിക്കറ്റ് ലോകത്തിന് പ്രിയപ്പെട്ടതാക്കിയിരുന്നു. വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ശീതസമരവും രാജ്യാന്തര മത്സരങ്ങളില്‍ നിന്നും ബ്രാവോയെ മാറ്റി നിര്‍ത്തിയിരുന്നു. ഇനി കളിക്കില്ലെന്ന് പലവട്ടം ബോര്‍ഡിന് മുന്നില്‍ ഭീഷണി മുഴക്കി ബ്രാവോ പറഞ്ഞിട്ടുണ്ട്. 

2004 ജൂലൈയില്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും ആ മാരൂണ്‍ ക്യാപ് ആദ്യമായി ഏറ്റുവാങ്ങിയത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ആ നിമിഷത്തെ ആവേശം കരിയറില്‍ ഉടനീളം നിലനിര്‍ത്തിയാണ് ഞാന്‍ കളിച്ചത്. എന്നാല്‍ വരും തലമുറയ്ക്ക് വേണ്ടി ഞാന്‍ മാറി കൊടുത്തേ മതിയാവുകയുള്ളു. എനിക്ക് മുന്‍പേ വന്നവര്‍ ചെയ്തത് ഞാനും ഇപ്പോള്‍ ചെയ്യുന്നു എന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രാവോ പറയുന്നു. 

2014ല്‍ ധര്‍മശാലയില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ബ്രാവോയുടെ അവസാനത്തെ ഏകദിനം. വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡിനോട് പ്രതിഷേധം അറിയിച്ച് ടോസ് ടൈമില്‍ ബ്രാവോയ്ക്ക് പിന്നില്‍ ടീം മുഴുവന്‍ നിരന്നു. പിന്നാലെ ടൂര്‍ പാതിക്ക് വെച്ച് നിര്‍ത്തി വിന്‍ഡിസ് നാട്ടിലേക്ക് പറക്കുകയും ചെയ്തു. പിന്നീട് ടീമിലേക്കെത്താന്‍ ബ്രാവോയ്ക്കായിട്ടില്ല. ടെസ്റ്റില്‍ 31.42 ബാറ്റിങ് ശരാശരിയില്‍ 2200 റണ്‍സും, 86 വിക്കറ്റും, ഏകദിനത്തില്‍ 25.36 ശരാശരിയില്‍ 2968 റണ്‍സും 199 വിക്കറ്റുമാണ് ബ്രാവോയുടെ സമ്പാദ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com