'സൂപ്പര്‍ വിജയം'; ലോക കിരീടം ക്രിക്കറ്റ് തറവാട്ടിലേക്ക്, ചരിത്രമെഴുതി ഇംഗ്ലണ്ട്

'സൂപ്പര്‍ വിജയം'; ലോക കിരീടം ക്രിക്കറ്റ് തറവാട്ടിലേക്ക്, ചരിത്രമെഴുതി ഇംഗ്ലണ്ട്

ആവേശം ആകാശത്തോളം നിറച്ച സൂപ്പര്‍ ഓവറിനൊടുവില്‍ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോകകിരീടത്തെ തിരിച്ചെത്തിച്ച് ഇംഗ്ലണ്ട്.
Published on

വേശം ആകാശത്തോളം നിറച്ച സൂപ്പര്‍ ഓവറിനൊടുവില്‍ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോകകിരീടത്തെ തിരിച്ചെത്തിച്ച് ഇംഗ്ലണ്ട്. നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും 241 റണ്‍സ് വീതമെടുത്ത് ടൈയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. മത്സരത്തേക്കാള്‍ ആവേശ കൊടുമുടി ഉയര്‍ത്തിയ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും 15 റണ്‍സ് വീതമെടുത്തപ്പോള്‍ ചട്ടമനുസരിച്ച് മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ആതിഥേയരെ വിജയികളെ പ്രഖ്യാപിക്കുകയായിരന്നു. 27 വര്‍ഷത്തെ കാത്തിരിപ്പിന് ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ അന്ത്യം കുറിക്കുമ്പോള്‍ ന്യൂസിലന്‍ഡിന് വീണ്ടും കണ്ണീര്‍...

ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവര്‍ നേരിട്ടത് ജോസ് ബ!ട്‌ലര്‍-ബെന്‍ സ്‌റ്റോക്‌സ് സഖ്യമാണ്. ട്രെനന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ രണ്ടു ബൗണ്ടറി, ഒരു ട്രിപ്പിള്‍, ഒരു ഡബിള്‍, രണ്ട് സിംഗിള്‍ എന്നിങ്ങനെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 15 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിനായി കളത്തിലിറങ്ങിയത്  മാര്‍ട്ടിന്‍ ഗപ്ടിലും ജിമ്മി നീഷമും. വൈഡോടെയാണ് ആര്‍ച്ചര്‍ തുടങ്ങിയത്. മൂന്നാം പന്തില്‍ സിക്‌സടിച്ച് ജിമ്മി നീഷം ആവേശം വാനോളമുയര്‍ത്തി. ഒടുവില്‍ അവസാന പന്തില്‍ വിജയത്തിലേക്ക് രണ്ടു റണ്‍സെന്ന നിലയില്‍, രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ പുറത്തായതോടെ സൂപ്പര്‍ ഓവറും ടൈയായി.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.അവസാന പന്തില്‍ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റണ്‍സെന്ന നിലയില്‍ നില്‍ക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ മാര്‍ക്ക് വുഡ് റണ്ണൗട്ടായതാണ് നിര്‍ണായകമായത്. ഇതോടെ മല്‍സരം ടൈയില്‍ പിരിഞ്ഞു. ബെന്‍ സ്‌റ്റോക്‌സ് 98 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 84 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കെതിരായ സെമി പോരാട്ടത്തില്‍ മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ 'ഡയറക്ട് ഹിറ്റി'ലൂടെ താരമായ മാര്‍ട്ടിന്‍ ഗപ്ടില്‍, അവസാന ഓവറില്‍ ഓവര്‍ത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലന്‍ഡിനു വിനയായത്.

86 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റില്‍ സ്‌റ്റോക്‌സ്-ബട്‌ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 110 റണ്‍സാണ് കരുത്തായത്. ബട്‌ലര്‍ 60 പന്തില്‍ ആറു ബൗണ്ടറി സഹിതം 59 റണ്‍സെടുത്ത് പുറത്തായി. ജെയ്‌സണ്‍ റോയി (20 പന്തില്‍ 17), ജോ റൂട്ട് (30 പന്തില്‍ ഏഴ്), ജോണി ബെയര്‍സ്‌റ്റോ (55 പന്തില്‍ 36), ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (22 പന്തില്‍ ഒന്‍പത്), ക്രിസ് വോക്‌സ് (നാലു പന്തില്‍ രണ്ട്), ലിയാം പ്ലങ്കറ്റ് (10 പന്തില്‍ 10), ജോഫ്ര ആര്‍ച്ചര്‍ (0), ആദില്‍ റഷീദ് (0), മാര്‍ക്ക് വുഡ് (0) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായ മറ്റുള്ളവര്‍. കിവീസിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്നും മാറ്റ് ഹെന്റി, കോളിന്‍ ഗ്രാന്‍ഡ്‌ഹോം, ജിമ്മി നീഷം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സെടുത്തത്. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളര്‍മാര്‍ കളംപിടിച്ച ലോഡ്‌സില്‍, ഓപ്പണര്‍ ഹെന്റി നിക്കോള്‍സിന്റെ കന്നി ലോകകപ്പ് അര്‍ധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥത്തിന്റെ അര്‍ധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്‌സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് ഒന്‍പത് ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com