

ദുബായ്: ഐപിഎല്ലിലെ രണ്ടാം പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോൾ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കീഴടക്കി. ഡല്‍ഹി ഉയര്‍ത്തിയ 158 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനും എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെടുത്ത റബാഡ മൂന്ന് പന്തിനിടെ രണ്ട് റണ്‍സില്‍ പഞ്ചാബ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിംഗില്‍ അനായാസം റിഷഭ് പന്തും ശ്രേയസ് അയ്യരും ജയം ഡല്‍ഹിക്ക് സ്വന്തമാക്കി.
സൂപ്പര്‍ ഓവറില്‍ പഞ്ചാബിനായി രാഹുല്‍ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടി. എന്നാല്‍ തൊട്ടടുത്ത പന്തുകളില്‍ റബാദ രാഹുലിനെയും നിക്കോളാസ് പുരനെയെയും മടക്കി. ഇതോടെ മൂന്ന് റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി രണ്ട് പന്തില്‍ ജയത്തിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 52 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 21 പന്തുകളിൽ മൂന്നു സിക്‌സും ഏഴു ഫോറുമടങ്ങിയതായിരുന്നു സ്‌റ്റോയ്‌നിസിന്റെ ഇന്നിംഗ്‌സ്.
മായങ്ക് അഗര്‍വാളിന്റെ ബലത്തില്‍ പഞ്ചാബ് ജയം ഉറപ്പിച്ചെങ്കിലും അവസാന ഓവറില്‍ കളി കൈവിട്ടു. ജയിക്കാന്‍ രണ്ടു പന്തില്‍ ഒരു റണ്ണെന്ന ഘട്ടത്തിലാണ് 89 റണ്‍സെടുത്ത മായങ്ക് പുറത്തായത്. 60 പന്തുകളിൽ നാലു സിക്‌സും ഏഴു ഫോറുമടങ്ങിയതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. മായങ്കിന് പിന്നാലെ ക്രിസ് ജോര്‍ദാനെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് റബാദയുടെ കൈയിലെത്തിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates