

ഇസാൻ: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായുള്ള മുൻ ക്രൊയേഷ്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ അരങ്ങേറ്റം തോൽവിയോടെ. കിങ്സ് കപ്പിലെ സെമി ഫൈനലിൽ കുറക്കാവോയ്ക്കെതിരെ മത്സരിക്കാനിറങ്ങിയ ഇന്ത്യ 3-1ന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ നിറംമങ്ങിപ്പോയ ഇന്ത്യ രണ്ടാം പകുതിയിൽ കരുത്തോടെ തിരിച്ചെത്തിയെങ്കിലും ഗോളടിക്കാൻ സാധിക്കാതെ പോയി. കളിയിലെ നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.
മലയാളി താരം സഹൽ അബ്ദുൽ സമദ് അടക്കമുള്ള ആക്രമണകാരികളായ താരങ്ങളെ അണിനിരത്തി ആയിരുന്നു സ്റ്റിമാച് ടീമിനെ ഇറക്കിയത്. എന്നാൽ ക്രൊയേഷ്യൻ പരിശീലകന്റെ സമ്മർദ്ദം പയറ്റിയുള്ള തന്ത്രം തുടക്കത്തിൽ ഫലിച്ചില്ല. ഇന്ത്യയുടെ പ്രതിരോധ പിഴവുകൾ മുതലെടുത്തു പെട്ടെന്ന് തന്നെ കുറക്കാവോ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 16ാം മിനുട്ടിൽ ബൊണാവാകിയയും, 18ാം മിനുട്ടിൽ എൽസൺ ഹൂയിയും ആയിരുന്നു അവരുടെ ഗോളുകൾ നേടിയത്.
30ൽ ഇന്ത്യക്കനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് നായകൻ സുനിൽ ഛേത്രി ഇന്ത്യക്ക് പ്രതീക്ഷ നൽകി എങ്കിലും ആ പ്രതീക്ഷയും നീണ്ടു നിന്നില്ല. 32ാം മിനുട്ടിൽ തന്നെ കുറക്കാവോ മൂന്നാം ഗോളും നേടി സ്കോർ 3-1 എന്നാക്കി. ബകൂന ആയിരുന്നു മൂന്നാമത്തെ ഗോൾ നേടിയത്.
കളിയുടെ രണ്ടാം പകുതിയിലാണ് ഇന്ത്യ താളം കണ്ടെത്തി. സഹലും ഉദാന്തയും കൂടുതൽ പന്തടക്കം കാണിച്ചതോടെ ഇന്ത്യ മികച്ച നീക്കങ്ങൾ നടത്തി. പക്ഷെ അതൊന്നും ഗോളിലേക്കെത്തിക്കാൻ സാധിക്കാതെ പോയി. അവസാന ഘട്ടങ്ങളിൽ സന്ദേശ് ജിങ്കാനും പ്രീതം കോട്ടാലിനുമൊക്കെ ഗോളവസരങ്ങൾ ലഭിച്ചെങ്കിലും അതും ഫലം കാണാതെ പോയി.
ഫലം നിരാശയാണെങ്കിലും രണ്ടാം പകുതിയിലെ ഇന്ത്യയുടെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഇനി വിയറ്റ്നാമും തായ്ലാൻഡുമായി നടക്കുന്ന മത്സരത്തിൽ പരാജയപ്പെടുന്നവരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തിനു വേണ്ടി കളിക്കും.
ഈ മത്സരത്തിനിറങ്ങിയതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് സുനിൽ ഛേത്രി സ്വന്തമാക്കി. ഇന്ത്യക്കായി 108ാം മത്സരമാണ് ഛേത്രി ഇന്ന് കളിച്ചത്. മുൻ നായകൻ ബൈച്ചുങ് ബൂട്ടിയയുടെ 107 മത്സരങ്ങളുടെ റെക്കോർഡാണ് ഛേത്രി തകർത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates