

ലണ്ടന്‍: എഫ്എ കപ്പില്‍ കഴിഞ്ഞ ദിവസം ടോട്ടനവും നോര്‍വിച്ച് സിറ്റിയും തമ്മിലുള്ള മത്സരത്തിന് ശേഷം നടന്നത് നാടകീയ സംഭവങ്ങൾ. മത്സര ശേഷം ആരാധകനെ നേരിടാനായി ടോട്ടനം താരം എറിക് ഡയർ ഗ്യാലറിയിലേക്ക് ഓടിക്കയറിയത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. താരത്തിനെതിരെ കടുത്ത നടപടികൾ വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ടോട്ടനം ദനയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൈയാങ്കളിയോളമെത്തിയ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാനായാണ് എറിക് ഡയര്‍ ഗ്യാലറിയിലേക്ക് ഓടിക്കയറിയത്.
തോൽവിക്ക് പിന്നാലെ ഗ്യാലറിയിലെ ഒരു ആരാധകന്‍ എറിക്കിന്റെ സഹോദരന് നേരെ തിരിയുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ പ്രകോപിതനായ താരം ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആരാധകനെ നേരിടാന്‍ ഗ്യാലറിയിലേക്ക് കയറി. സംഭവം കൂടുതൽ വിഷയമാകുന്നതിന് മുൻപ് സുരക്ഷാ ജീവനക്കാരും മറ്റും വന്ന് താരത്തെ അനുനയിപ്പിച്ച് കൊണ്ടു പോയി.
ഡയര്‍ ചെയ്തത് പ്രൊഫഷനല്‍ താരങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്നു പറഞ്ഞ കോച്ച് ഹോസെ മൗറീഞ്ഞോ കുടുംബത്തെ അധിക്ഷേപിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. സംഭവത്തിൽ എറിക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും. ആരാധകനെ കുറ്റക്കാരനെന്ന് കണ്ടാല്‍ ഭാവിയില്‍ സ്റ്റേഡിയങ്ങളില്‍ നിന്ന് ഇയാൾക്ക് വിലക്കേർപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates