

കാര്‍ഡിഫ്: ലോകകപ്പിൽ ലങ്കയ്ക്കെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന് 187 റൺസ് വിജയലക്ഷ്യം. മഴ കളി തടസ്സപ്പെടുത്തിയതോടെ വിജയലക്ഷ്യം 41 ഓവറിലേക്ക് പുനർനിശ്ചയിക്കുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത ലങ്ക അഫ്ഗാന് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കണ്ടത്. 36.5 ഓവറില്‍ 201 റണ്‍സിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് നേടിയ മുഹമ്മദ് നബിയുടെ പ്രകടനമാണ് ലങ്കയെ തകര്‍ത്തെറിഞ്ഞത്. 78 റണ്‍സ് നേടിയ കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ദിമുത് കരുണരത്നയും കുശാല്‍ പെരേരയും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. പത്തോവറില്‍ കൂട്ടുകെട്ട് 79 റണ്‍സ് അടിച്ചുകൂട്ടി. ലോകകപ്പില്‍ ഇതുവരെയുള്ള ആദ്യ പത്തോവറിലെ മികച്ച പ്രകടനമായിരുന്നു ഇത്. 13.1 ഓവറില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. പെരേരയ്ക്കു കൂട്ടായി ലഹിരു തിരിമനെ എത്തിയതോടെ ലങ്കന്‍ സ്കോര്‍ കുതിച്ചു.
എന്നാല്‍ മുഹമ്മദ് നബി എറിഞ്ഞ 22-ാം ഓവറില്‍ കളി മാറി. മൂന്നു വിക്കറ്റുകളാണ് ഈ ഓവറില്‍ വീണത്. തുടര്‍ന്നുള്ള ഓവറുകളിലും തകര്‍ച്ച തുടര്‍ന്നു. 144/1 എന്ന നിലയില്‍നിന്ന് 159/6 എന്ന നിലയിലേക്കു ലങ്ക തകര്‍ന്നു. പെരേര ഒരറ്റത്തു പിടിച്ചുനിന്നെങ്കിലും പിന്തുണ നല്കാന് ആരുമുണ്ടായില്ല. ഇടയ്ക്കുവച്ച് പെരേരയും മടങ്ങി.
ലങ്കയുടെ വിക്കറ്റ് വീഴ്ചയില്‍ രക്ഷയ്ക്കു മഴ എത്തിയെങ്കിലും, മഴ കഴിഞ്ഞതിനു പിന്നാലെ റാഷിദ് ഖാനും ദാവ്ലത് സര്‍ദാനും ചേര്‍ന്ന് ലങ്കന്‍ ഇന്നിംഗ്സ് കെട്ടിപ്പൂട്ടി. 30 റണ്‍സ് മാത്രം വഴങ്ങിയാണ് നബി നാലു വിക്കറ്റ് പിഴുതത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates