മറക്കാനാവില്ല ഈ ഇന്നിങ്‌സ്, ഈ പേരും...പൊരുതി വീണവരുടെ രാജാവ്!

മാസ്റ്റര്‍പീസ് ഇന്നിങ്‌സുമായി വിട്ടുകൊടുക്കാതെ നിന്നബ്രാത്വെയ്റ്റിന് പൊരുതി വീഴുന്നവരുടെ രാജാവാകാന്‍ ആയിരുന്നു വിധി
മറക്കാനാവില്ല ഈ ഇന്നിങ്‌സ്, ഈ പേരും...പൊരുതി വീണവരുടെ രാജാവ്!
Updated on
1 min read

ബ്രാത്വെയ്റ്റിന്റെ പേര് ഇനി ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. ഒരു ഓവര്‍ ഇനിയും ബാക്കിയുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരേ ഒരു വിക്കറ്റിന് വിന്‍ഡിസിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാനുള്ള കരുത്തുമുണ്ടായി. പക്ഷേ മാസ്റ്റര്‍പീസ് ഇന്നിങ്‌സുമായി വിട്ടുകൊടുക്കാതെ നിന്ന
ബ്രാത്വെയ്റ്റിന് പൊരുതി വീഴുന്നവരുടെ രാജാവാകാന്‍ ആയിരുന്നു വിധി. 

നീഷാമില്‍ നിന്ന് വന്ന സ്ലോ ബൗണ്‍സര്‍. ലോങ് ഓണിലേക്ക് ഉയര്‍ത്തി അടിച്ച ബ്രാത്വെയ്റ്റിന് ബൗണ്ടറി ലൈനില്‍ നിന്ന് ഇഞ്ചുകള്‍ക്കകലെ വീഴേണ്ടി വന്നു. ആ പന്ത് ഉയര്‍ന്നു പോകുന്ന നിമിഷം ബൗണ്ടറി ലൈനിന് അപ്പുറമാവണം അത് വീഴുന്നത്‌ പ്രാര്‍ഥിച്ചവരായിരുന്നു നമ്മളില്‍ ഭൂരിഭാഗവും....ട്രെന്റ് ബോള്‍ട്ടിന്റെ കൈകളില്‍ പന്ത് സുരക്ഷിതമായി എത്തിയപ്പോള്‍ ക്രീസില്‍ തലകുമ്പിട്ട് മുട്ടുകുത്തി ഇരിക്കാനെ ബ്രാത്വെയ്റ്റിനായുള്ളു. ആ നിമിശം നമ്മുടെ നെഞ്ചും ഉലച്ചില്ലേ...ആ പുള്‍ ഷോട്ടിന്റെ നിരാശ എന്ന് ബ്രാത്വെയ്റ്റില്‍ നിന്ന് വിട്ടകലും...

2016 ലോക ട്വന്റി20 ഫൈനല്‍ മുതല്‍ ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായി നടന്ന ഏകദിന പരമ്പര വരെ ബ്രാത്വെയ്റ്റിന്റെ ഉയര്‍ന്ന സ്‌കോര്‍ 33 റണ്‍സായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് ബ്രാത്വെയ്റ്റ് ക്രീസിലേക്കെത്തുന്നത്. നാല് ഓവര്‍ കഴിഞ്ഞപ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലായി. മൂന്ന് വിക്കറ്റ് മാത്രം കയ്യിലുള്ളപ്പോള്‍ വേണ്ടത് 120ന് മുകളില്‍ റണ്‍സ്. കവര്‍ ഡ്രൈവുകളിലൂടേയും മറ്റും ബൗണ്ടറി കണ്ടെത്തിയ ബ്രാത്വെയ്റ്റിന്റെ ഇന്നിങ്‌സില്‍ പക്ഷേ നിറഞ്ഞത് സിംഗിളുകളും ഡോട്ട് ബോളുകളുമായിരുന്നു. 

റോച്ചും, കോട്രലും ബ്രാത്വെയ്റ്റിന് പിന്തുണ നല്‍കി. കോട്രല്‍ പന്ത് പ്രതിരോധിച്ചിട്ടു, അല്ലെങ്കില്‍ ഒഴിഞ്ഞു മാറി. മൂന്ന് വര്‍ഷമായി ഒന്നും ചെയ്യാനാവാതെ നിന്നൊരു താരം വിന്‍ഡിസിനെ ആ ഘട്ടത്തില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന് ജയം നേടിക്കൊടുക്കുമെന്ന് ആരും കരുതിയില്ല. റണ്‍റേറ്റ് പത്തിന് മുകളിലായിരുന്നു ആ സമയം. 

തന്റെ ഒന്‍പതാം ഓവര്‍ എറിയാനെത്തിയ മാറ്റ് ഹെന്റി വഴങ്ങിയ റണ്‍സ് ഇങ്ങനെയാണ്, 2, 6, 6, 6, 1...ഹെന്റിയുടെ ഓരോ വ്യത്യസ്ത ഡെലിവറിയിലും ബ്രാത്വെയ്റ്റ് റണ്‍സ് കണ്ടെത്തി. ഷോര്‍ട്ട് ബോള്‍ സിക്‌സ്, ഫുള്‍ ടോസ് തേര്‍ഡ് മാനിന് മുകളിലൂടെ പറന്നു, മറ്റൊരു ഫുള്‍ ടോസ് കവറിന് മുകളിലൂടെ...മൂന്ന് പന്തും സിക്‌സ് പറന്നതിന് പിന്നാലെ ഹെന്റിയുടെ അടുത്തേക്ക് വില്യംസനെത്തി. അവരുടെ തന്ത്രങ്ങളും ഫലം കണ്ടില്ല. പിന്നാലെ ബൗണ്ടറി വന്നു. 

80 പന്തില്‍ നിന്നാണ് ബ്രാത്വെയ്റ്റ് സെഞ്ചുറി കുറിച്ചത്. 74 റണ്‍സില്‍ നിന്നും 101ലേക്കെത്താന്‍ ബ്രാത്വെയ്റ്റിന് വേണ്ടിവന്നത് 10 പന്തുകള്‍ മാത്രം. തോറ്റെങ്കിലും ബ്രാത്വെയ്റ്റ് കാത്തിരുന്ന ഇന്നിങ്‌സായിരുന്നു അത്. ക്രിക്കറ്റ് ലോകത്തിന് മറക്കാനാവാത്ത ഇന്നിങ്‌സും....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com