പ്രതീകാത്മക ചിത്രം/ ഫോട്ടോ: എഎഫ്പി
പ്രതീകാത്മക ചിത്രം/ ഫോട്ടോ: എഎഫ്പി

ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്ന്, പത്തിൽ ഒൻപത് പേരും മരിക്കാം; മാർബർഗ് ‌റിപ്പോർട്ട് ചെയ്തെന്ന് ഡബ്യൂഎച്ച്ഒ 

എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് മാർബർഗും

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായി ശാസ്ത്രലോകം കണക്കാക്കുന്ന ഒന്നാണ് മാർബർഗ് വൈറസ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായി അറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇരുവരും മരിച്ചു. വൈറസ് ബാധിക്കപ്പെടുന്ന പത്തിൽ ഒൻപത് പേരും മരിക്കാം എന്നതുകൊണ്ടാണ് ഇതിനെ ഏറ്റവും അപകടകാരിയായി കണക്കാക്കുന്നത്. 

പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ 1967ലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്സിൻ ലബോറട്ടറികളിൽ ജോലി ചെയ്തവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ആഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന കുരങ്ങുകളിൽ നിന്നാണ് വൈറസ് ഇവരിലേക്ക് പകർന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളിൽ വൈറസ് ബാധയുണ്ടായി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. 

എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് മാർബർഗും. മാർവ്, റാവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. പഴംതീനി വവ്വാലുകൾ വഴിയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്. രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെ രോ​ഗം പകരാം.

കടുത്ത പനി, പേശീവേദന, ഛർദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ് മാർബർഗിന്റെ പ്രധാന ലക്ഷണങ്ങൾ. വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വാക്സിനുകൾ നിലവിൽ ഇല്ല. ‌ആർടിപിസിആർ, എലീസ ടെസ്റ്റുകളാണ് രോഗ നിർണയത്തിനായി ഉപയോ​ഗിക്കുന്നത്. കുട്ടികളിൽ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com