അവഗണിക്കരുത്, ഗര്‍ഭകാല പ്രമേഹത്തെ; അറിയേണ്ട കാര്യങ്ങള്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ സമയമാണ് ഗര്‍ഭകാലം. സാധാരണയില്‍ നിന്ന് വിഭിന്നമായി ശാരീരികമായും മാനസീകമായും ധാരാളം മാറ്റങ്ങളുണ്ടാകുന്ന കാലം. ഗര്‍ഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്. അവയില്‍ ചിലത് പ്രസവ ശേഷം തനിയെ മാറുന്നതാണ്. അതേസമയം ചില ശാരീരിക പ്രശ്‌നങ്ങള്‍ തുടരാനും ഒരുപക്ഷേ അപകടകരമാകാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താല്‍ക്കാലിക രോഗമാണിത്. അതേസമയം ചിലരില്‍ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്നാണ് പറയുന്നത്.

• ഗര്‍ഭകാല പ്രമേഹത്തിന്റെ കാരണങ്ങള്‍

ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഇന്‍സുലിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം. ഗര്‍ഭിണികളില്‍ കണ്ടുവരുന്ന പ്ലാസന്റൈല്‍ ഹോര്‍മോണുകള്‍ക്ക് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനിയന്ത്രിതതമായി ഉയരുന്നതിനും കാരണമാകുന്നു. പൊണ്ണത്തടി, വൈകിയുള്ള ഗര്‍ഭധാരണം, ജനിതക പാരമ്പര്യം തുടങ്ങിയവയും ഗര്‍ഭകാല പ്രമേഹത്തിന് കാരണമാകും. ഇതിന് പുറമേ അനാരോഗ്യകരമായ ജീവിതക്രമവും മോശം ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ഉദാസീന ജീവിത രീതിയും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

• ഗര്‍ഭകാല പ്രമേഹവും സങ്കീര്‍ണതകളും

ഗര്‍ഭകാല പ്രമേഹത്തെ സാധാരണ പ്രമേഹ അവസ്ഥ പോലെ പരിഗണിച്ചാല്‍ അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അമ്മമാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ സിസേറിയന്‍ ചെയ്യേണ്ടി വന്നേക്കാം. ഗര്‍ഭകാല പ്രമേഹമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാക്രോസോമിയ (ജനന സമയത്ത് ഭാര കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ), ഹൈപ്പോഗ്ലൈസീമിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ  ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും ഗര്‍ഭകാല പ്രമേഹത്തെ നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനായി കൃത്യമായി രോഗ നിര്‍ണയം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹത്തിനുള്ള സ്‌ക്രീനിംഗും രോഗനിര്‍ണയവും സാധാരണയായി ഗര്‍ഭാവസ്ഥയുടെ 24 മുതല്‍ 28 ആഴ്ചകള്‍ക്കിടയിലാണ് നടത്തേണ്ടത്.  അമിതഭാരം, കുടുംബത്തില്‍ പ്രമേഹ പാരമ്പര്യം ഉള്ളവര്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരില്‍ നേരത്തെ തന്നെ ചെയ്യാറുണ്ട്.

അതേസമയം ചിലരില്‍ ഗര്‍ഭകാല പ്രമേഹം സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹമായി മാറാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവരുടെ മക്കള്‍ക്ക് ഭാവിയില്‍ അമിത വണ്ണവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്


• ജീവിത ശൈലിയില്‍ മാറ്റം കൊണ്ടു വരാം

ജീവിത ശൈലിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ ഗര്‍ഭകാല പ്രമേഹത്തെ വരുതിയിലാക്കാന്‍ കഴിയും. ഇതിനായി അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാനം.

സ്ഥിരമായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ആരോഗ്യകരമായ ഡയറ്റ് പാലിക്കുകയും വേണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ലീന്‍ പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റ്, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന സമീകൃതാഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഡയറ്റ് പ്ലാന്‍ ഒന്നുമില്ലെങ്കിലും  ഭക്ഷണം നിയന്ത്രിച്ച് കഴിക്കുന്നതാണ് ഉത്തമം. അതേസമയം മധുര പലഹാരങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുന്നതാണ് നല്ലത്.

കുടുംബത്തില്‍ പ്രമേഹ പാരമ്പര്യമുള്ള സ്ത്രീകള്‍ നേരത്തെ തന്നെ കൗണ്‍സിലിംഗിന് വിധേയരാകുന്നത് നല്ലതതാണ്. ആരോഗ്യകരമായ ശരീര ഭാരം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇതുവഴി കഴിയും. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് തന്നെ ആരോഗ്യ വിദഗ്ധരില്‍ നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് വഴി സങ്കീര്‍ണതകള്‍ കുറയ്ക്കാനും കഴിയും

• മാറ്റങ്ങള്‍ പ്രസവശേഷവും തുടരാം

ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ പ്രസവത്തിനു ശേഷമുള്ള പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഭൂരിഭാഗം പേരിലും പ്രസവശേഷം  രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാറാണ് പതിവ്. ഗര്‍ഭകാലത്തിന് ശേഷമുള്ള പ്രസവരക്ഷ കാലത്ത് ശരീരഭാരം ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും വണ്ണം വെക്കാന്‍ കാരണമാകുന്ന മരുന്നുകളും ഒഴിവാക്കുന്നത് നല്ലതാണ്. ഇത് പിന്നീടുള്ള  ടൈപ്പ് 2 പ്രമേഹം വരുന്നതിനെ തടയാന്‍ സഹായിക്കും. കൃത്യമായ വ്യായാമവും സമീകൃതാഹാരവും ഉള്‍പ്പെടെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതും പ്രമേഹത്തെ തടയാന്‍ സഹായിക്കും.

(തയ്യാറാക്കിയത്: ഡോ. നിബു ഡൊമിനിക്, കണ്‍സള്‍ട്ടന്റ്  എന്‍ഡോെ്രെകനോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി)

ഇതുകൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com