ദിവസത്തിൽ ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ മലയാളികൾക്ക് സുഖമുണ്ടാകില്ല. എന്നാൽ ചോറിനോടുള്ള ഈ പ്രിയം അത്ര ആരോഗ്യകരമല്ലെന്നാണ് അമേരിക്കയിലെ കൊളംമ്പിയ സർവകലാശാല ഗവേഷകരുടെ പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം അരിയിൽ ആർസെനിക്കിന്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. 2050 ആകുമ്പോഴേക്കും ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളിൽ കാൻസറിന് ഇതൊരു പ്രധാന കാരണമായേക്കാമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു.
മണ്ണിലും ജലത്തിലും കാണപ്പെടുന്ന സ്വാഭാവിക മെറ്റലോയിഡ് മൂലകമാണ് ആർസെനിക്. അജൈവ ആർസെനിക് വിഷാംശം ഉള്ളതാണ്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് മനുഷ്യശരീരത്തിൽ എത്തുന്നത് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ താപനിലയിലെ വര്‍ധനവും അന്തരീക്ഷത്തില്‍ കാർബൺ ഡൈ ഓക്സൈഡിന്റെ ഉയര്‍ന്ന അളവും മണ്ണിന്റെ രാസഘടനയിൽ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് മണ്ണിലെ അജൈവ ആർസെനിക് സാന്നിധ്യം വര്‍ധിപ്പിക്കുന്നു. നെല്ല് വളർത്തുമ്പോൾ മലിനമായ മണ്ണും ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളവും നെല്ലിലെ അജൈവ ആർസെനിക് വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു.
ആർസെനിക്കുമായുള്ള സമ്പർക്കം ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ ഭാഗങ്ങളിൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ 28 നെല്ലിനങ്ങളിൽ താപനിലയിലെ വർധനവും കാർബൺ ഡൈ ഓക്സൈഡും ചെലുത്തുന്ന സ്വാധീനം ഗവേഷകർ വിലയിരുത്തി. കൂടാതെ ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ ഏഴ് ഏഷ്യൻ രാജ്യങ്ങളിലെ അജൈവ ആർസെനിക് ഡോസുകളും ആരോഗ്യ അപകടസാധ്യതകളും മോഡലുകൾ ഉപയോഗിച്ച് കണക്കാക്കിയുമാണ് പഠനം നടത്തിയത്.
അരിയിലെ ആർസെനിക് സാന്ദ്രത വർധിപ്പിക്കുന്നതിന് താപനിലയും കാർബൺ ഡൈ ഓക്സൈഡും പ്രധാന ഘടകങ്ങളാണെന്ന് കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. പ്രമേഹം, ഗർഭധാരണത്തിലെ പ്രതികൂല ഫലങ്ങൾ, നാഡീ വികസന പ്രശ്നങ്ങൾ, രോഗപ്രതിരോധ സംവിധാനത്തിലെ പ്രത്യാഘാതങ്ങൾ എന്നിവയുമായി ആർസെനിക് എക്സ്പോഷർ ബന്ധപ്പെട്ടിരിക്കാമെന്ന് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ