'തോന്നുമ്പോള്‍ കഴിക്കും, തോന്നിയതൊക്കെ കഴിക്കും'; ഇതത്ര നല്ലതല്ല കെട്ടോ, വിദഗ്ധര്‍ പറയുന്നു

ഇന്ത്യയില്‍ ഒമ്പത് സ്‌കൂള്‍ കുട്ടികളില്‍ ഒരാള്‍ക്ക് അമിത പോഷകാഹാരപ്രശ്‌നങ്ങള്‍ അനുഭവപ്പടുന്നുണ്ട്.
food delivery
അമിത പോഷകാഹാരം
Updated on

'എന്തു ചെയ്തിട്ടും ഉറക്കം വരുന്നേയില്ല, വയറാണെങ്കില്‍ ആകെ പ്രശ്‌നവും' അങ്ങനെയാണ് ആ മുപ്പത്തിയഞ്ചുകാരന്‍ തന്റെ മുന്നില്‍ എത്തിയതെന്ന് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍ ഡോ. മഞ്ജു ജോര്‍ജ് പറയുന്നു. നോക്കിയപ്പോള്‍ കരളിലെ കൊഴുപ്പ് കൂടുതലാണ്, കൊളസ്‌ട്രോളും. പ്രമേഹത്തിന്റെ വക്കിലാണ് കക്ഷി. ശീലങ്ങള്‍ ഉണ്ടാക്കിയ ഗ്യാസ്ട്രിക് കുഴപ്പങ്ങളായിരുന്നു ആളുടെ ആരോഗ്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനം.

പ്രഭാതഭക്ഷണം അങ്ങനെ പതിവായി കഴിക്കാറില്ല, അത്താഴമാണെങ്കില്‍ രാത്രി വൈകിയും. പലപ്പോഴും അര്‍ധരാത്രിയില്‍ ചെറുതായി എന്തെങ്കിലും കഴിക്കും. ഇതൊക്കെയായിരുന്നു ആ യുവാവിന്റെ ശീലങ്ങള്‍. കഴിക്കുന്നതോ അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍! എക്‌സൈര്‍സൈസോ മറ്റ് ശാരീരിക അധ്വാനമോ ഇല്ലെന്നു തന്നെ പറയാം. ഇതൊക്കെയായപ്പോള്‍ ആളുടെ തടി കൂടി, ഒപ്പം രോഗങ്ങളും എത്തി. ജീവിതശൈലിയൊന്നു പൊളിച്ചെഴുതുകയും ഒപ്പം ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതോടെ നാലു മാസം കൊണ്ട് കാര്യങ്ങള്‍ മാറിയെന്ന് ഡോക്ടര്‍ പറയുന്നു. ഫാറ്റി ലിവര്‍, അസിഡിറ്റി എന്നിവ മരുന്നുകളുടെ സഹായത്തോടെ ചികിത്സിച്ചു.

കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞ, ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാനായിരുന്നു നിര്‍ദേശം. കൂടുതല്‍ വെള്ളം കുടിക്കാനും പഞ്ചസാര കുറയ്ക്കാനും രാത്രി 8 മണിക്ക് മുമ്പ് അത്താഴം കഴിക്കാനും നിര്‍ബന്ധമായും പറഞ്ഞു. ഒരു മാസം കൊണ്ടു കുറഞ്ഞത് മൂന്നു കിലോ. രണ്ട് മാസത്തിനുശേഷം ഇത് 7-8 കിലോയിലെത്തി. ഭക്ഷണക്രമത്തിലെ മാറ്റങ്ങളോടെ തന്നെ രോഗിക്ക് സുഖം തോന്നിത്തുടങ്ങി. ഡോ. മഞ്ജുവിന്റെ അഭിപ്രായത്തില്‍, മോശം ഭക്ഷണക്രമം, അമിതവണ്ണം, അമിത പോഷകാഹാരം എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യസ്ഥിതി മാറ്റാന്‍ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണ്.

പോഷകാഹാര പ്രശ്നങ്ങള്‍

'പോഷകാഹാരക്കുറവ്' എന്ന പദം ഇപ്പോള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. കാരണം ഇത് പോഷകാഹാരക്കുറവിനെയും അമിത പോഷകാഹാരത്തെയും സൂചിപ്പിക്കുന്നു. മുമ്പ്, ഭാരക്കുറവിന്റെ പ്രശ്‌നമാണ് കൂടുതലായി കണ്ടിരുന്നത്. ഇപ്പോള്‍ ഭക്ഷണത്തിന്റെ ലഭ്യതയും മാറുന്ന സംസ്‌കാരവും ഓണ്‍ലൈന്‍ ഡെലിവറി സംവിധാനവും വ്യായാമത്തിന്റെ കുറവും ജീവിതശൈലിയും കാരണം അമിത പോഷകാഹാരം മൂലമുണ്ടാകുന്ന അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്,' ഡോക്ടര്‍ മഞ്ജു പറയുന്നു.

2018 മാര്‍ച്ചില്‍ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇന്ത്യയില്‍ ഒമ്പത് സ്‌കൂള്‍ കുട്ടികളില്‍ ഒരാള്‍ക്ക് അമിത പോഷകാഹാരപ്രശ്‌നങ്ങള്‍ അനുഭവപ്പടുന്നുണ്ട്. ലോകാരോഗ്യ സംഘടനയും പോഷകാഹാരക്കുറവിനെ നിര്‍വചിക്കുന്നത് പോഷക ഉപഭോഗത്തിലെ കുറവുകള്‍ അല്ലെങ്കില്‍ അമിതത്വം, അവശ്യ പോഷകങ്ങളുടെ അസന്തുലിതാവസ്ഥ അല്ലെങ്കില്‍ പോഷക ഉപയോഗത്തിലെ തകരാറുകള്‍ എന്നിങ്ങനെയാണ്. അമിത പോഷകാഹാര അളവ്, പ്രത്യേകിച്ച് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശിശുരോഗവിദഗ്ദ്ധയായ ഡോ. സജന ടി എം പറയുന്നു.

'ഈ പ്രവണത ടൈപ്പ് 2 പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പോഷകക്കുറവുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം, ടെലിവിഷന്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവ അവരുടെ ഭക്ഷണ മുന്‍ഗണനകളെ സ്വാധീനിക്കുകയും അമിതവണ്ണത്തിന് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു,' ഡോക്ടര്‍ സജന പറയുന്നു. കൊച്ചി അമൃത ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ വിഭാഗം മേധാവി ഡോ. നിവേദിത പി പറയുന്നത്, ഇന്‍സുലിന്‍ പ്രതിരോധമാണ് ആദ്യ സൂചന എന്നാണ്. ശരീരം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണായ ഇന്‍സുലിനോട് കൂടുതല്‍ പ്രതിരോധശേഷി നേടുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ.

'പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളിലൂടെ അമിതമായ കലോറി ഉപഭോഗം മൂലമാണ് ഇന്‍സുലിന്‍ പ്രതിരോധം കൂടുതലും ഉണ്ടാകുന്നത്. 'അമിത പോഷകാഹാരം, ഫാറ്റി ലിവര്‍, പിസിഒഎസ്, ടൈപ്പ് 2 പ്രമേഹം, മറ്റ് അവസ്ഥകള്‍ എന്നിവയ്ക്കും ഇതു കാരണമാകും. അടുത്തിടെ, ചെറുപ്രായത്തില്‍ തന്നെ ടൈപ്പ് 2 പ്രമേഹം കണ്ടെത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്,'- അവര്‍ പറയുന്നു. 'നമ്മുടെ ജനസംഖ്യയില്‍ കുട്ടിക്കാലത്തെ അമിതവണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ടൈപ്പ് 2 പ്രമേഹം, രക്താതിമര്‍ദ്ദം, ചെറുപ്പത്തില്‍ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ വര്‍ദ്ധനവിന് വഴിയൊരുക്കുന്നു,' കുട്ടിക്കാലത്തെ അമിതവണ്ണം പരിഹരിക്കുന്നതിന് സമീകൃതവും പോഷകസമൃദ്ധവും പ്രായത്തിനനുസരിച്ചുള്ളതുമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണുള്ളതെന്ന് ഡോ. നിവേദിത പറഞ്ഞു.

ഹിഡന്‍ ഹംഗര്‍ പോഷകാഹാരക്കുറവിന്റെ മറ്റൊരു രൂപം ഹിഡന്‍ ഹംഗര്‍ (മൈക്രോ ന്യൂട്രിയന്റ് കുറവ്) ആണ്. ഇത് അയണ്‍, വിറ്റാമിന്‍ ഡി, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കുറവുള്ള ആളുകള്‍ അനുഭവിക്കുന്നു. 'മിക്ക കേസുകളിലും, വ്യക്തിക്ക് ഇത് മനസ്സിലാകണമെന്നില്ല. ഭക്ഷണത്തില്‍ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഒരാള്‍ക്ക് വിശപ്പ് അനുഭവപ്പെടുമ്പോള്‍, അത് ഹിഡന്‍ ഹംഗര്‍ന്റെ സൂചനയായിരിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, അവര്‍ ഒരു ഡോക്ടറെ സമീപിക്കണം. ഹിഡന്‍ ഹംഗര്‍ തൃപ്തിപ്പെടുത്താന്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും,' ഡോ. മഞ്ജു കൂട്ടിച്ചേര്‍ത്തു. കാരണങ്ങള്‍ പ്രോസസ് ചെയ്ത ലഘുഭക്ഷണങ്ങള്‍, അള്‍ട്രാപ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുള്‍പ്പെടെയുള്ള HFSS (കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള) ഭക്ഷണങ്ങളുടെ വ്യാപകമായ ലഭ്യതയും ഉപഭോഗവുമാണ് പ്രധാന കാരണങ്ങള്‍.

കുട്ടികളില്‍ അനാരോഗ്യകരമായ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും അസന്തുലിതാവസ്ഥയ്ക്കും അവ കാരണമാകുന്നു. 'ഈ ഭക്ഷണങ്ങള്‍ പലപ്പോഴും പോഷകങ്ങള്‍ കുറവുള്ളതാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡ്‌ലേക്കും ലഘുഭക്ഷണങ്ങളിലേക്കുമുള്ള പ്രലോഭനത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.' ഡോ. നിവേദിത പറയുന്നു. മുലയൂട്ടല്‍ കുറയ്ക്കല്‍, പ്രൊസസ്സ് ചെയ്ത ആഹാരസാധനങ്ങള്‍ കൂടുതലായി ആശ്രയിക്കല്‍ തുടങ്ങിയ കുടുംബത്തിലെ മാറ്റങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് ഡോ. സജന കൂട്ടിച്ചേര്‍ത്തു. മറ്റേണല്‍ ഡിപ്രഷന്‍ പോലുള്ള വൈകാരിക സമ്മര്‍ദ്ദങ്ങള്‍ കുട്ടികളുടെ ഭക്ഷണ സ്വഭാവങ്ങളെയും പ്രവര്‍ത്തന നിലവാരത്തെയും ബാധിച്ചേക്കാം, ഇത് അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം,' ഡോ. സജന ചൂണ്ടിക്കാട്ടി.

NOVA ഫുഡ് ക്ലാസ്സിഫൈകേഷന്‍ അനുസരിച്ച്, വ്യാവസായിക ഫോര്‍മുലേഷനുകളുള്ള അള്‍ട്രാപ്രോസസ്ഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പ്, മധുരം, രുചികരമായ അല്ലെങ്കില്‍ ഉപ്പിട്ട പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, മുന്‍കൂട്ടി തയ്യാറാക്കിയ (പാക്കേജ് ചെയ്ത) മാംസം, മത്സ്യം, പച്ചക്കറികള്‍, ബിസ്‌കറ്റുകള്‍ (കുക്കികള്‍), മുന്‍കൂട്ടി തയ്യാറാക്കിയ പിസ്സ, പാസ്ത വിഭവങ്ങള്‍, ഐസ്‌ക്രീമുകള്‍, ഫ്രോസണ്‍ ഡെസേര്‍ട്ടുകള്‍, ഫ്‌ലേവര്‍ഡ് തൈര്, എനര്‍ജി, സ്‌പോര്‍ട്‌സ് പാനീയങ്ങള്‍, മറ്റ് സമാനമായ ഭക്ഷണ ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം, നല്ല ഉറക്കവും പ്രധാനമാണെന്ന് ഡോ. സജന പറയുന്നു. 'ശരിയായ ഉറക്കം രോഗപ്രതിരോധ ശേഷി, ശ്രദ്ധാ ദൈര്‍ഘ്യം എന്നിവയ്‌ക്കൊപ്പം മൊത്തത്തിലുള്ള വളര്‍ച്ചയും വികാസവും വര്‍ധിപ്പിക്കുന്നു. ഉറക്കക്കുറവ് അമിതവണ്ണം, മോശം അക്കാദമിക് പ്രകടനം, മാനസികാവസ്ഥയിലെ തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌ക്രീന്‍ സമയം കുറയ്ക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഇടപെടല്‍, മികച്ച ഉറക്കം എന്നിവ പ്രോത്സാഹിപ്പിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com