
ചിക്കന്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ചിക്കന്‍ കഴിക്കുന്നത് പതിവാക്കിയാല്‍ ആരോഗ്യത്തിന് പണി കിട്ടും. ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നത് ദഹനനാളത്തിലോ ദഹനവ്യവസ്ഥയിലോ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍.
അന്നനാളം, ആമാശയം, വൻകുടൽ, പാൻക്രിയാസ്, കരൾ എന്നിവയുൾപ്പെടെയുള്ള ദഹനവ്യവസ്ഥയിലെ കാൻസറുകൾ വരാനുള്ള സാധ്യതയും അതുമൂലം അകാല മരണത്തിനുമുള്ള സാധ്യത പതിവായി ചിക്കന്‍ കഴിക്കുന്നതിലൂടെ വര്‍ധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാംസമാണ് കോഴിയിറച്ചി. എളുപ്പത്തിൽ ലഭ്യമാകുന്നതും വിലക്കുറവുമാണ് ആഗോളതലത്തില്‍ ചിക്കന്‍റെ ഉപഭോഗം ഇത്രയധികം വര്‍ധിപ്പിക്കുന്നത്. മാത്രമല്ല, ചിക്കൻ ഒരു പ്രോട്ടീൻ സ്രോതസ്സായി മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഹൃദ്രോഗ സാധ്യത കുറയിക്കുന്നതിനും ചിക്കന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.
എന്നാല്‍ ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ ചിക്കന്‍ കഴിക്കുന്ന ആളുകൾക്ക് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസർ വരാനുള്ള സാധ്യതയും നേരത്തെയുള്ള മരണവും കൂടുതലാണെന്നാണ് വ്യക്തമാക്കുന്നു. മാത്രമല്ല, ആഴ്ചയിൽ 100 ഗ്രാമോ അതിൽ കുറവോ ചിക്കന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ ചിക്കന്‍ കഴിക്കുന്നവരില്‍ മരണ സാധ്യത 27 ശതമാനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.
അതേസമയം ചിക്കന്‍റെ പരിമിതമായ ഉപഭോഗം ദോഷം ചെയ്യില്ലെന്നും ഗവേഷകര്‍ പറയുന്നു. ഉയർന്ന താപനിലയും നീണ്ട പാചക സമയവും ഒഴിവാക്കിക്കൊണ്ട് പാകം ചെയ്യുന്നത് വളരെ അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ