
ന്യൂഡല്‍ഹി: കണ്ണിന്റെ റെറ്റീനകൾ പരിശോധിച്ച് കൊളസ്ട്രോളും പ്രമേഹവും വിലയിരുത്തുന്ന പോലെ ഇനി പക്ഷാഘാത സാധ്യതയും മുന്‍കൂട്ടി തിരിച്ചറിയാമെന്ന് പഠനം. റെറ്റീനയിലെ രക്തക്കുഴലുകളുടെ സങ്കീർണമായ ശൃംഖല തലച്ചോറിലുള്ള രക്തക്കുഴലുകൾക്ക് സമാനമായ ശാരീരിക സവിശേഷതകൾ പങ്കുവെക്കുന്നതായി ഓസ്‌ട്രേലിയയിലെ റോയൽ വിക്ടോറിയൻ ഐ ആൻഡ് ഇയർ ഹോസ്പിറ്റലിലെ ഗവേഷകർ വിശദീകരിക്കുന്നു.
യുകെയിലെ 68,753 ആളുകളുടെ കണ്ണുകളുടെ ഫണ്ടസ് ചിത്രങ്ങൾ വിലയിരുത്തിയാണ് സംഘം പഠനം നടത്തിയത്. കണ്ണിന്റെ പിൻഭാഗത്തെ പ്രത്യേക ഇമേജിങ് സാങ്കേതികതയാണ് 'ഫണ്ടസ് ഫോട്ടോഗ്രാഫി'. ഇതിലൂടെ പക്ഷാഘാത സാധ്യത ഫലപ്രദമായി മനസിലാക്കാമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
റെറ്റീനയിലെ രക്തക്കുഴലുകളുടെ ശൃംഖലയുടെ അഞ്ച് സവിശേഷതകളെ (സിരകളുടെയും ധമനികളുടെയും സങ്കീർണതയും സാന്ദ്രതയും കെട്ടുപിണഞ്ഞ രീതിയുമടക്കം) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഏതാണ്ട് 12.5 വർഷത്തെ പഠനത്തിൽ ഏകദേശം 750 ആളുകൾക്ക് പക്ഷാഘാതം ഉണ്ടായതായി കണ്ടെത്തി. പക്ഷാഘാത സാധ്യതയുടെ സൂചിപ്പിക്കുന്നതിന് 118 അളവുകള്‍ ഗവേഷകര്‍ വിലയിരുത്തി. ഇതില്‍ 29 എണ്ണം ആദ്യമായി കണ്ടെത്തിയതായിരുന്നു.
പക്ഷാഘാത സാധ്യതയുടെ 29 സൂചകങ്ങളിൽ പകുതിയിലധികവും റെറ്റീനയിലെ രക്തക്കുഴലുകളുടെ സാന്ദ്രതയുമായി ബന്ധപ്പെട്ടതായിരുന്നു. എട്ട് എണ്ണം സങ്കീർണ്ണതയുമായി ബന്ധപ്പെട്ടതും മൂന്നെണ്ണം കാലിബറുമായി (നീളം, രക്തക്കുഴലുകളുടെ വ്യാസം) ബന്ധപ്പെട്ടതുമാണ്. റെറ്റീനയിലെ രക്തക്കുഴലുകളുടെ സാന്ദ്രതയിലുണ്ടായ മാറ്റം പക്ഷാഘാത സാധ്യതയിൽ 10 മുതല്‍ 19 ശതമാനം വരെ വർധനവ് കാണിച്ചു.
അതേസമയം രക്തക്കുഴലുകളുടെ നീളത്തിലും വ്യാസത്തിലുമുണ്ടായ മാറ്റം 10 മുതല്‍ 14 ശതമാനം വരെ വർധനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കൂടാതെ റെറ്റീനയുടെ വാസ്കുലർ ശൃംഖലയുടെ സങ്കീർണ്ണതയിലും റ്റ്വിസ്റ്റഡ്നസ്സിലും കുറവുണ്ടായത് പക്ഷാഘാത സാധ്യത 10.5 ശതമാനം മുതൽ ഏകദേശം 20 ശതമാനം വരെ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം വിശദീകരിച്ചു.
സ്ട്രോക്ക് റിസ്ക് അസസ്മെന്റിനുള്ള നോൺ-ഇൻവേസിവ് സ്ക്രീനിങ് ആയ റെറ്റിനൽ വാസ്കുലർ വിശകലനം പരമ്പരാഗത റിസ്ക് സ്ട്രാറ്റിഫിക്കേഷൻ മോഡലുകളേക്കാൾ മികച്ചതാണെന്ന് പഠനം വ്യക്തമാക്കുന്നു. റെറ്റീന പാരാമീറ്ററുകൾ ഫണ്ടസ് ഫോട്ടോഗ്രാഫിയിലൂടെ നിരന്തരം വിലയിരുത്തുന്നത് പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക