

ഒട്ടും എളുപ്പമായിരുന്നില്ല, തയ്‌ലൻഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചൊങ്സ്രി (Opal Suchata) എന്ന 21കാരിക്ക് ലോകസുന്ദരി കിരീടം നേടുകയെന്നത്. പതിനാറാം വയസിൽ സ്തനത്തിൽ ബാധിച്ച ട്യൂമര്‍ എടുത്തു നീക്കുമ്പോള്‍ ഇനി അങ്ങോട്ടുള്ള തന്‍റെ ജീവിതം സ്തനാർബുദ അവബോധത്തിനായി നീക്കിവെക്കുമെന്ന് അവള്‍ അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇന്ന് ലോകസുന്ദരി കിരീടം ചൂടാന്‍ പ്രചോദനമായതും ആ തീരുമാനമായിരുന്നുവെന്ന് ഒപാല്‍ പറയുന്നു.
ലോകസുന്ദരിപ്പട്ടം നേടുന്ന ആദ്യ തയ്‌ലൻഡ് സ്വദേശിയാണ് ഒപാല്‍. 'ബ്യൂട്ടി വിത്ത് എ പർപ്പസ്' എന്ന തന്റെ ലക്ഷ്യം വ്യക്തിപരമായ ഒരു അനുഭവത്തിൽ നിന്നാണ് ഉണ്ടായതെന്നും ഒപ്പൽ പറഞ്ഞു. പതിനാറാം വയസ്സിലാണ് ഒപാലിന് മാരകമല്ലാത്ത സ്തനാർബുദം സ്ഥിരീകരിക്കുന്നത്. സ്തനാർബുദത്തേക്കുറിച്ച് അവബോധം പകരാനും രോഗം നേരത്തേ കണ്ടുപിടിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് പങ്കുവെക്കാനുമൊക്കെയായാണ് 'ഒപാൽ ഫോർ ഹെർ' എന്ന ക്യാംപയിൻ ആരംഭിച്ചത്.
സ്തനാർബുദത്തെക്കുറിച്ച് അവബോധം ഇല്ലാത്തതുകൊണ്ടും സാമ്പത്തിക പരാധീനതകളാലുമൊക്കെ നിരവധി സ്ത്രീകൾ ദുരിതം അനുഭവിക്കുന്നത് കണ്ടതുകൊണ്ടാണ് രംഗത്തിറങ്ങാന്‍ ഒപാൽ തീരുമാനച്ചത്. സ്തനാർബുദം കൗമാരക്കാരേയും ബാധിക്കാമെന്നും നേരത്തേ കണ്ടെത്തലാണ് രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനമെന്നും ഒപാൽ വ്യക്തമാക്കുന്നു.
രോഗത്തേക്കുറിച്ച് അറിവ് പകരാനുള്ള പോഡ്കാസ്റ്റുകൾ ആരംഭിക്കുക, ആശുപത്രികളുമായി സഹകരിച്ച് സ്തനാർബുദ പരിശോധനകൾക്ക് തുടക്കമിടുക, ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുക തുടങ്ങിയവയൊക്കെയാണ് ഒപാലിന്റെ മുന്നോട്ടുള്ള തീരുമാനങ്ങൾ. ലോകസുന്ദരിപ്പട്ടം കൂടി ലഭിച്ചതോടെ ഭാവിയിൽ തനിക്ക് ഇത്തരം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളുടെ ഭാഗമാകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒപാൽ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലാൻറ് ആയ ഒപാൽ സുചാത കിരീടം ചൂടിയത്. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് ശനിയാഴ്ച വൈകുന്നേരം ആറരയോടെ എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates