

സ്കിന്‍ ടാനിങ്ങിന് വേണ്ടി സണ്‍ബെഡ് പരീക്ഷിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായെന്ന് യുകെയില്‍ നിന്നുള്ള ലിലി മൂര്‍ഫി പറയുന്നു. 23-ാം വയസില്‍ തനിക്ക് സ്റ്റേജ് 1ബി സ്‌കിന്‍ കാന്‍സര്‍ (Skin Cancer) സ്ഥിരീകരിച്ചു. ചര്‍മത്തില്‍ ഒരു ബേസ് ടാന്‍ കിട്ടുന്നതിന് ചുരുക്കമായി സണ്‍ബെഡ് ഉപയോഗിച്ചിരുന്നു. അതിന്‍റെ സൈഡ് ഇഫക്ട് ആയിരുന്നു സ്കിന്‍ കാന്‍സര്‍.
പുറമെ യാതൊരു അപകടവും ഉണ്ടായിരുന്നില്ല, മിനിറ്റുകള്‍ക്കുള്ളില്‍ സണ്‍ബെഡ് ചെയ്തിറങ്ങാം. എന്നാല്‍ കാന്‍സര്‍ കോശങ്ങള്‍ വളരാന്‍ അതു തന്നെ ധാരാളമായിരുന്നുവെന്നും ലിലി പറയുന്നു. ചര്‍മത്തില്‍ ഒരു മറുകു പ്രത്യക്ഷപ്പെട്ടു, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കിന്‍ കാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. മെച്ചപ്പെട്ട ചികിത്സയെ തുടര്‍ന്ന് രോഗാവസ്ഥ പൂര്‍ണമായും ഭേദമാവുകയും ആരോഗ്യവതിയാവുകയും ചെയ്തു. കാന്‍സര്‍ മുക്തയായതിനാല്‍ സന്തോഷവും സംതൃപ്തിയും തോന്നിയിരുന്നു.
എന്നാല്‍ 2023-ന്റെ തുടക്കത്തില്‍ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. കഠിനമായ ക്ഷീണം, നെഞ്ചു വേദന, പുറം വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ ഉത്കണ്ഠ പ്രശ്‌നമാണെന്നും മാനസിക സമ്മര്‍ദം കാരണമാണ് ഇത്തരത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും പറഞ്ഞു. മാത്രമല്ല, പതിവ് സ്കാനിങ്ങുകള്‍ നടത്തുന്നുമുണ്ടായിരുന്നു. അതില്‍ പ്രശ്നങ്ങള്‍ ഉള്ളതായി കാണിച്ചിരുന്നില്ല.
ലക്ഷണങ്ങള്‍ ദിവസങ്ങള്‍ ചെല്ലുംന്തോറും കഠിനമായി വന്നതോടെ മറ്റ് പരിശോധനകള്‍ നടത്തി. അതില്‍ നിന്ന് കാന്‍സര്‍ തിരികെയെത്തിയെന്നും ശ്വാസകോശത്തിലേക്കും കഴുത്തിലേക്കും വ്യാപിച്ചുവെന്നും കണ്ടെത്തി. മെലനോമയുടെ നാലാം ഘട്ടത്തിലായിരുന്നു അപ്പോള്‍. അപൂര്‍വം ചില കേസുകളില്‍ ഇത്തരം കാന്‍സര്‍ രക്തത്തിലൂടെ വ്യാപിക്കാമെന്നും സാധാരണ സ്‌കാനിങ്ങില്‍ മനസിലാക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പിന്നീട് ഇമ്മ്യൂണിയോതെറാപ്പിയും ഓറല്‍ കീമോതെറാപ്പിയും ചെയ്തുവെങ്കിലും രണ്ടും ശരീരത്തിന് താങ്ങാനിയില്ല. ഓറാല്‍ കീമോതെറാപ്പി ശരീരത്തില്‍ അലര്‍ജി ഉണ്ടാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ലിലി പറയുന്നു. 2025 പുതിയ ചികിത്സാരീതികളും ലിലി പരീക്ഷിച്ചു തുടങ്ങി. യുകെയിലെ വാട്ട്‌ഫോര്‍ഡ് ജനറല്‍ ഡെര്‍മറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുമ്പോള്‍ ഇത്തരത്തില്‍ സണ്‍ബെഡ് ഉപയോഗിച്ച് സ്‌കിന്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്ന നിരവധി കേസുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
എന്താണ് സണ്‍ബെഡ്
കൃത്രിമ അൾട്രാവയലറ്റ് (UV) വികിരണം ഉപയോഗിച്ച് ചര്‍മത്തില്‍ ടാനിങ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സൺബെഡുകൾ. എന്നാല്‍ സൺബെഡുകളിൽ നിന്നുള്ള യുവി വികിരണം ചർമകോശങ്ങളിലെ ഡിഎൻഎയെ തകരാറിലാക്കും. ഇത് മെലനോമ, സ്ക്വാമസ് സെൽ കാർസിനോമ, ബേസൽ സെൽ കാർസിനോമ തുടങ്ങിയ ത്വക്ക് കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ബ്രസീല്‍, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ സണ്‍ബെഡ് നിരോധിച്ചിട്ടുള്ളതാണ്.
യുകെയിലും സമാനമായി നടപടി സ്വീകരിക്കണമെന്നാണ് ലിലിയുടെ ആവശ്യം. അതിനായി അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്. സണ്‍ബെഡുകള്‍ കാന്‍സര്‍ സാധ്യതയുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ഇന്നും യുകെയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ആറ് മിനിറ്റ് സെഷന്‍ ഒരു പക്ഷെ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതാകാമെന്നും ലിലി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates