ന്യൂഡല്‍ഹി: രണ്ടുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. അദ്ദേഹത്തോടൊപ്പം പ്രസിഡന്റിന്റെ സുരക്ഷാവാഹനവ്യൂഹവും ഉണ്ടാവും. നാലു വര്‍ഷത്തിനിടെ പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചര്‍ച്ചയില്‍ എണ്ണ ഇറക്കുമതി അടക്കം വ്യാപാര രംഗത്തെ വിഷയങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെയ്ക്കുന്നതിനൊപ്പം ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവനയുമുണ്ടാകും.
പ്രസിഡന്റിന്റെ സുരക്ഷാവാഹനവ്യൂഹത്തിലെ ഏറ്റവും ശ്രദ്ധേമായ വാഹനം ഓറസ് സെനറ്റ് ആണ്. റഷ്യന്‍ വാഹന നിര്‍മ്മാതാക്കളായ ഓറസ് മോട്ടോഴ്‌സിന്റെ ആഡംബര കാറാണിത്. റഷ്യയില്‍ നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുന്ന ഈ കവചിത ലിമോസിന്‍ കാറിലാണ് പുടിന്‍ ഇന്ത്യയില്‍ സഞ്ചരിക്കുക. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്ന കാറാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
പ്രസിഡന്‍ഷ്യല്‍ ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന റഷ്യയുടെ ആഡംബര ലിമോസിന്‍ ആണ് ഓറസ് സെനറ്റ്. പലപ്പോഴും 'റഷ്യന്‍ റോള്‍സ് റോയ്സ്' എന്ന് വിളിക്കപ്പെടുന്ന ഇത് ഒരു ഗംഭീരമായ കവചിത കാറാണ്.
ഈ തദ്ദേശീയ മോഡല്‍ ഉപയോഗിക്കുന്നതിന് മുമ്പ്, പുടിന്‍ മെഴ്സിഡസ്-ബെന്‍സ് എസ് 600 ഗാര്‍ഡ് പുള്‍മാനാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് പകരം റഷ്യ സ്വന്തമായി വികസിപ്പിച്ച പ്രസിഡന്‍ഷ്യല്‍ കാര്‍ വേണമെന്ന് പുടിന്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് 2013 ല്‍ ആരംഭിച്ച റഷ്യയുടെ കോര്‍ട്ടേജ് പ്രോജക്റ്റിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത ഒരു കവചിത ആഡംബര ലിമോസിന്‍ ആണ് ഓറസ് സെനറ്റ്.
2018ല്‍ പുടിനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2021ലാണ് ഇത് വന്‍തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.ഈ ലിമോസിന്‍ നിരവധി ഉന്നത നയതന്ത്ര കൂടിക്കാഴ്ചകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2024ല്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഈ വാഹനം സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. പരിമിതമായ സിവിലിയന്‍ പതിപ്പ് മാത്രമാണ് ലഭ്യം. പ്രതിവര്‍ഷം ഏകദേശം 120 കാറുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
സവിശേഷതകള്‍:
വെടിയുണ്ടകള്‍, ഗ്രനേഡുകള്‍, കനത്ത സ്‌ഫോടനങ്ങള്‍ എന്നിവയെ പോലും നേരിടാന്‍ കഴിയുന്ന തരത്തില്‍ ഇതിന്റെ ബോഡി വളരെ ശക്തമായ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ളതാണ്. ദൃഢതയേറിയ ഗ്ലാസുകള്‍, പഞ്ചറായാലും നിശ്ചിത ദൂരം സഞ്ചരിക്കാം. വാഹനത്തിനുള്ളില്‍ ഓക്‌സിജന്‍ സപ്ലൈ, മസാജ് സംവിധാനം, ഓട്ടോമാറ്റിക് അഗ്‌നിശമന സംവിധാനം, അടിയന്തര ആശയവിനിമയ സംവിധാനം ഉള്‍പ്പെടെ വിവിധ തരത്തില്‍ നിരവധി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വെള്ളത്തില്‍ വീണാലും കാര്‍ പൊങ്ങിക്കിടക്കും. സുരക്ഷിതമായി എത്തുന്നതുവരെ പ്രവര്‍ത്തനക്ഷമമായി തുടരാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. എല്ലാ ടയറുകളും നശിച്ചാലും കാര്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കാനും കഴിയും. വിഷവാതകങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ കാബിനില്‍ ഒരു സ്വതന്ത്ര എയര്‍-ഫില്‍ട്രേഷന്‍ സംവിധാനമുണ്ട്.
4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 ഹൈബ്രിഡ് എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഏകദേശം 6-9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. പരമാവധി വേഗത 160 കിലോമീറ്റര്‍. ലെതര്‍ അപ്‌ഹോള്‍സ്റ്ററി, കൈകൊണ്ട് നിര്‍മ്മിച്ച മരം പാനലുകള്‍, കാലാവസ്ഥാ നിയന്ത്രണം, സുരക്ഷിത ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഏകദേശം 2.5 കോടി രൂപയാണ് വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates