ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് പുതിയ ഒരു തട്ടിപ്പ് പുറത്തുവന്നിരിക്കുകയാണ്. ആധാര്‍ അധിഷ്ഠിത ഇടപാട് സംവിധാനമായ എഇപിഎസിലെ ചില സുരക്ഷാ വീഴ്ചകള്‍ തട്ടിപ്പുകാര്‍ മുതലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
എഇപിഎസ് വഴി പണമിടപാട് സുരക്ഷിതമാക്കാന്‍ ഒടിപി ഓതന്റിക്കേഷനും എസ്എംഎസ് വെരിഫിക്കേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എഇപിഎസിലെ സുരക്ഷാവീഴ്ച പ്രയോജനപ്പെടുത്തി തട്ടിപ്പുകാര്‍ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമായി ഫിംഗര്‍ പ്രിന്റ് ഡേറ്റ, ആധാര്‍ നമ്പര്‍, ബാങ്ക് പേര് എന്നി വിവരങ്ങളാണ് ചോര്‍ത്തുന്നത്. ഇത് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുന്നതായാണ് പരാതികളില്‍ പറയുന്നത്. പണം പിന്‍വലിച്ചതായി കാണിച്ചുള്ള എസ്എംഎസ് സന്ദേശം പോലും ലഭിക്കാത്ത വിധമാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ആധാര്‍ നമ്പര്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യുന്ന വിധം:
എംആധാര്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുക
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യുക. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ ആയിരിക്കണം നല്‍കേണ്ടത്
ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ വെരിഫൈ ചെയ്യുക
ലോക്ക് യുവര്‍ ബയോമെട്രിക്‌സ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക
ആധാർ നമ്പറും സമാനമായ നിലയില്‍ ലോക്ക് ചെയ്യാന്‍ സാധിക്കും
യുഐഡിഎഐ വെബ്‌സൈറ്റ് വഴിയും ബയോമെട്രിക്‌സ് ലോക്ക് ചെയ്ത് വെക്കാന്‍ സാധിക്കും
അടുത്തിടെയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എഇപിഎസ് സംവിധാനം അവതരിപ്പിച്ചത്. ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ബാങ്ക് സേവനങ്ങള്‍ എളുപ്പം പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് പുതിയ സംവിധാനം.ഭീം ആധാര്‍ വഴിയാണ് ഇടപാട് നടത്താന്‍ സാധിക്കുക. മൈക്രോ എടിഎം ഇടപാട് വേഗത്തിലാക്കാന്‍ വേണ്ടിയാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. ഈ സംവിധാനം ഉപയോഗിച്ച് പ്രതിദിനം 50,000 രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates