കൊച്ചി: യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി. ഇന്നലെ വ്യാപാരത്തിനിടെ മൂന്ന് ശതമാനത്തിന് മുകളില്‍ വില ഉയര്‍ന്നതോടെ 90.79 ഡോളര്‍ വരെയെത്തി. കഴിഞ്ഞ ജൂണ്‍ പതിനൊന്നിന് ശേഷം ആദ്യമായാണ് ക്രൂഡ് വില 90 ഡോളറിന് മുകളിലെത്തുന്നത്. കഴിഞ്ഞയാഴ്ചയില്‍ 15.9 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഡബ്ല്യുഐടിഐ ക്രൂഡിന്റെ വില 84 ഡോളറിലേക്കും ഉയര്‍ന്നു. യുഎസ് ഇറാന്‍ സംഘര്‍ഷം ശക്തമായതോടെ ആഗോള എണ്ണവിതരണ ശൃംഖലയില്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയില്‍ വന്‍കിട നിക്ഷേപകര്‍ എണ്ണ വാങ്ങിക്കൂട്ടിയതോടെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില വര്‍ധനയ്ക്ക് കാരണം. യുഎസ് ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് 70 ഡോളറിന് താഴേക്ക് എണ്ണ വില കുറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ സിലിണ്ടറിന് വിലകുറച്ചു തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ക്രൂഡ് വില വര്‍ധിക്കുന്നത് ഇന്ധന വില കുറയ്ക്കാനുള്ള സാധ്യത ഇടിക്കും. എണ്ണ വില ഉയര്‍ന്നതോടെ ഏഷ്യന്‍ ഓഹരിവിപണികളെല്ലാം ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 442 പോയിന്റും നിഫ്റ്റി 95 പോയിന്റും ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങി ബാങ്കിങ് ഓഹരികളിലുണ്ടായ ശക്തമായ വിറ്റഴിക്കലും ഇന്ത്യന്‍ വിപണിയെ ഇന്നലെ ബാധിച്ചു.
രൂപയ്ക്ക് ഇടിവ്
എണ്ണവില വര്‍ധനയും ഡോളറിന്റെ കരുത്തും രൂപയുടെ മൂല്യമിടിച്ചു. ഡോളറിനെതിരെ ഇന്നലെ പതിനാല് പൈസയാണ് നഷ്ടം. 95.44 ആണ് നിലവിലെ മൂല്യം. ഡോളര്‍ ഇന്‍ഡക്‌സ് 100.80ന് മുകളിലെത്തിയിട്ടുണ്ട്.
ഇറക്കുമതി ചെലവ് കൂടി
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ക്രൂഡ് ഇറക്കുമതി കുറഞ്ഞെങ്കിലും വില വര്‍ധനയെ തുടര്‍ന്ന് ഇറക്കുമതി ചെലവ് കുതിച്ചുയര്‍ന്നു. ചെലവ് 48% ഉയര്‍ന്ന് 14.7 ബില്യണ്‍ ഡോളറിലെത്തിയെന്ന് പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം അതേ കാലയളവില്‍ 20.3 ദശലക്ഷം ടണ്‍ ക്രൂഡ് ഇറക്കുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം 18.9 ദശലക്ഷം ടണ്ണാണ് ഇറക്കുമതി. രാജ്യത്തെ ആകെ ഇറക്കുമതി ചെലവിന്റെ 20 ശതമാനവും ക്രൂഡ് ഓയിലിനാണ് ഉപയോഗിക്കുന്നത്.
ആഗോള ഡിജിറ്റൽ ലോകത്തെ നിശ്ചലമാക്കി ഫേസ്ബുക്ക് ഔട്ടേജ്; ലോഗിൻ ചെയ്യാനാകാതെ ദശലക്ഷങ്ങൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates