CIAL Share|Representation Representative Image
Business

5 കോടിയുടെ ഓഹരികൾക്ക് ഉടമകളില്ല; തുടക്കത്തിലെ 150 നിക്ഷേപകർക്കായി സിയാലിന്റെ 'ഫൈനൽ ബോർഡിങ് കോൾ'

ഉടമസ്ഥരില്ലാത്ത 1,07,890 ഓഹരികൾ; ഒക്ടോബർ 21-നകം അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ തുക സർക്കാരിലേക്ക് കണ്ടുകെട്ടും

Author : രാജേഷ് എബ്രഹാം

കൊച്ചി: മൂന്ന് പതിറ്റാണ്ട് മുൻപ് ആകാശസ്വപ്നങ്ങൾ കണ്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (സിയാൽ) അടിത്തറയിട്ട ആദ്യകാല നിക്ഷേപകർക്കായി 'ഫൈനൽ ബോർഡിങ് കോൾ' മുഴങ്ങുന്നു. കാലങ്ങളായി ലാഭവിഹിതം കൈപ്പറ്റാത്ത 150-ഓളം ഓഹരി ഉടമകളെ കണ്ടെത്താനാണ് സിയാൽ ഇപ്പോൾ അവസാന ശ്രമം ആരംഭിച്ചിരിക്കുന്നത്. നിലവിലെ വിപണി മൂല്യമനുസരിച്ച് അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന 1,07,890 ഓഹരികളാണ് ഉടമകളെ കാത്തിരിക്കുന്നത്.

വിമാനത്താവളത്തിന്റെ ആദ്യകാല നിക്ഷേപകരായ ഇവർ യുഎഇ, ജർമ്മനി, യുഎസ്, കൊൽക്കത്ത ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. യുഎഇയിലെ ഷാഫി മുഹമ്മദ് ഖാദർ (4,000 ഓഹരികൾ), അമേരിക്കയിലെ മേരി ജോൺ (2,771 ഓഹരികൾ), ന്യൂഡൽഹിയിലെ സോമേഷ് മെഹ്റോത്ര (2,500 ഓഹരികൾ), അബുദാബിയിലെ മുഹമ്മദ് റഫീഖ് ടി, ഫ്രാങ്ക്ഫർട്ടിലെ അലിക്കുട്ടി കഞ്ചിപുരം തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഈ പട്ടികയിലുണ്ട്.

നിക്ഷേപകർക്കോ അവരുടെ അനന്തര അവകാശികൾക്കോ തങ്ങളുടെ ഓഹരിയിൽ അവകാശവാദം ഉന്നയിക്കാൻ 2026 ഒക്ടോബർ 21 വരെയാണ് അവസാന സമയം അനുവദിച്ചിരിക്കുന്നത്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ, ഒക്ടോബർ 28-ന് ഈ ഓഹരികൾ കേന്ദ്ര സർക്കാരിന്റെ ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയിലേക്ക് (ഐഇപിഎഫ്എ) മാറ്റും.

ദാനമായി കരുതി ഉപേക്ഷിച്ചവർ, കോടികൾ നേടിയവർ

30 വർഷങ്ങൾക്ക് മുൻപ് ഏകദേശം 305 കോടി രൂപ ചെലവിൽ വിമാനത്താവളം നിർമ്മിക്കുമ്പോൾ പ്രവാസി മലയാളികളിൽ നിന്ന് 13 കോടി രൂപയോളമാണ് സമാഹരിച്ചത്. ദുബായ് വ്യവസായി ജോർജ്ജ് വി. നേരേപറമ്പിൽ (8 കോടി), സിവി ജേക്കബ് (1.25 കോടി), പി മുഹമ്മദലി (1 കോടി) തുടങ്ങിയ പ്രമുഖർ നിർണ്ണായക നിക്ഷേപം നടത്തിയിരുന്നു.ആദ്യഘട്ടത്തിൽ ഏകദേശം 1.5 കോടി രൂപ നിക്ഷേപിക്കുകയും പിന്നീട് കൂടുതൽ നിക്ഷേപങ്ങൾ നടത്തുകയും ചെയ്ത എം.എ. യൂസഫലിയെപ്പോലുള്ള തുടക്കക്കാർക്ക് നൂറുകണക്കിന് കോടി രൂപയുടെ അപൂർവ്വമായ ലാഭവിഹിതമാണ് സിയാലിലൂടെ ലഭിച്ചത്. നിലവിൽ സിയാലിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളിലൊരാളാണ് അദ്ദേഹം.

എന്നാൽ, ഓഹരികൾ നൽകിയ സമയത്ത് ഗൾഫിലുണ്ടായിരുന്ന പല മലയാളികളും പിന്നീട് നാട്ടിലേക്ക് മടങ്ങുകയോ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയോ ചെയ്തതോടെ പഴയ വിലാസങ്ങൾ അസാധുവായി. ചെറിയ തുക നിക്ഷേപിച്ച ചിലർ ഇതൊരു നിക്ഷേപമെന്നതിനേക്കാൾ നാടിനായുള്ള ഒരു സംഭാവനയായി കരുതി മറന്നുപോവുകയും ചെയ്തു. ഓഹരി ഉടമകളിൽ ചിലർ ഇതിനോടകം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ജനപങ്കാളിത്ത മാതൃകയിൽ ഉയർന്നുവന്ന സിയാൽ ഇന്ന് 1,220 കോടി രൂപ വരുമാനവും 502 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റാദായവും കൈവരിച്ച് 55 ശതമാനം ലാഭവിഹിതമാണ് ബോർഡ് ശുപാർശ ചെയ്തിരിക്കുന്നത്. തങ്ങളുടെ ആദ്യകാല നിക്ഷേപം മടങ്ങ് വർദ്ധിച്ചത് അറിയാതെ പോയ നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും ഇത് തിരികെ പിടിക്കാനുള്ള അവസാന അവസരമാണ്.

Cochin International Airport Ltd (CIAL) has issued a "final boarding call" for nearly 150 early shareholders who together hold 1,07,890 shares valued at around Rs 5 crore in the private market.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ആദ്യം തുമ്പപ്പൂ മാത്രം, പിന്നെ തുളസി..; പൂക്കളം ഇടാനുമുണ്ട്, ചില ചിട്ടകള്‍

'എന്നെ സഹിക്കുന്നത് വലിയ പാടാണ്, വേറെ ആരെങ്കിലും ആയിരുന്നേൽ ഇപ്പോൾ 112 തവണ ഡിവോഴ്സ് നടന്നേനെ'; ഭാര്യയെക്കുറിച്ച് ശരത്

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം

30 ദിവസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?