മുംബൈ: രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റീപ്പോ റേറ്റിൽ നിലവിൽ യാതൊരുവിധ മാറ്റവും വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ധനനയ അവലോകന സമിതി യോഗത്തിന് ശേഷം ആർബിഐ ഗവർണ്ണർ സഞ്ജയ് മൽഹോത്രയാണ് ഈ സുപ്രധാന പ്രഖ്യാപനം ചെയ്തത്. ഇതനുസരിച്ച് റീപ്പോ റേറ്റ് മുൻപത്തെപ്പോലെ 5.25 ശതമാനമായി തന്നെ തുടരും. പലിശനിരക്കുകൾ ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യാതെയുള്ള ഈ തീരുമാനത്തോടെ, ആർബിഐ. തങ്ങളുടെ 'ന്യൂട്രൽ' അല്ലെങ്കിൽ നിഷ്പക്ഷ നിലപാട് നിലനിർത്തിയിരിക്കുകയാണ്. തുടർച്ചയായ നാലാം തവണയാണ് റിസർവ് ബാങ്ക് റീപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നത്.
നയപ്രഖ്യാപന നിരക്കുകൾ നിലനിർത്തുന്ന കാര്യത്തിൽ ധനനയ അവലോകന സമിതിയിലെ അംഗങ്ങൾ ഏകകണ്ഠമായാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഗവർണ്ണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഇതിനൊപ്പം, 2027 സാമ്പത്തിക വർഷത്തിലേക്കുള്ള (FY27) ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമായിരിക്കുമെന്ന് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.ഇത് 6.9 ശതമാനമായിരിക്കുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ നേരത്തെയുള്ള കണക്കുകൂട്ടൽ.
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി , അടിസ്ഥാന ലോഹങ്ങൾ , പ്ലാസ്റ്റിക്, റബ്ബർ എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളുടെ വിലയിലുണ്ടായ വർദ്ധനവാണ് പുതിയ പണപ്പെരുപ്പ നിരക്കിന് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്. സേവന മേഖലയിലെ സുസ്ഥിരമായ മുന്നേറ്റം, ജിഎസ്ടി ഏകീകരണ പ്രക്രിയകളുടെ നിരന്തരമായ സ്വാധീനം, പൊതുവെ സ്ഥിരതയാർന്ന തൊഴിൽ സാഹചര്യങ്ങൾ എന്നിവ രാജ്യത്തെ നഗരങ്ങളിലെ ഉപഭോഗത്തെ വരും ദിവസങ്ങളിലും കൂടുതൽ പിന്തുണയ്ക്കുമെന്നാണ് ആർബിഐ വിലയിരുത്തുന്നത്. എന്നാൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം സാധാരണ കുടുംബങ്ങളുടെ വാങ്ങൽ ശേഷിയെ ഒരു പരിധി വരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ഗവർണ്ണർ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates