വാഷിങ്ടന്‍: യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെയുള്ള പുതിയ കര്‍ശന ഉപരോധ ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഈ നിയമം, റഷ്യയില്‍ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പ്രതിരോധ, ഊര്‍ജ്ജ മേഖലകളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. ഉപരോധങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ റഷ്യ ഉപയോഗിക്കുന്ന 'ഷാഡോ ഫ്‌ളീറ്റ്' ടാങ്കറുകളെയും ഇതില്‍ ലക്ഷ്യമിടുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ 159നെതിരെ 262 വോട്ടുകള്‍ക്കാണ് ഈ ബില്ല് പാസാക്കപ്പെട്ടത്. റഷ്യയ്‌ക്കൊപ്പം ഇറാനെതിരെയുള്ള ഉപരോധങ്ങളും ഇതില്‍ നീട്ടിയിട്ടുണ്ട്.
ബില്‍ നിയമമായെങ്കിലും ഉടന്‍തന്നെ ഇന്ത്യക്കും ചൈനയ്ക്കുമെതിരെ വമ്പന്‍ തീരുവ ചുമത്തിയേക്കില്ല. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും കടുത്ത തീരുമാനമെടുക്കാന്‍ ട്രംപിന് കൂടുതല്‍ അധികാരം നല്ഡകുന്നുണ്ട്. വ്യാപാര കാര്യങ്ങളില്‍ ട്രംപിന് കൂടുതല്‍ അധികാരം നല്‍കുന്നതിനെ ഡെമോക്രാറ്റുകള്‍ എതിര്‍ത്തിരുന്നുവെങ്കിലും ബില്ല് ഒടുവില്‍ പാസാക്കപ്പെടുകയായിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും യുഎസ് നിയമനിര്‍മ്മാതാക്കളോട്് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി വാഷിങ്ടനില്‍ വെച്ച് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ബില്‍ പാസാക്കിയത്.
അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും, വൈവിധ്യമാര്‍ന്ന സ്രോതസ്സുകളിലൂടെ എണ്ണ വാങ്ങല്‍ തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളും വ്യാപാരവും സംരക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസിന്റെ പുതിയ നീക്കം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates