UPI will remain free for consumers, small merchants File
Business

യുപിഐ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സൗജന്യമായി തുടരും: പിസിഐ

യുപിഐ ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കൗണ്‍സില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്കുള്ള മെര്‍ച്ചന്റ് ചാര്‍ജുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, വിഷയത്തില്‍ വ്യക്തത വരുത്തി പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ). സാധാരണ ഉപഭോക്താക്കള്‍ക്ക് യുപിഐ സേവനം പൂര്‍ണമായും സൗജന്യമായി തന്നെ തുടരുമെന്നും പണം സ്വീകരിക്കുന്നതിന് ചെറുകിട വ്യാപാരികളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കില്ലെന്നും പിസിഐ അറിയിച്ചു. 2016ല്‍ ആരംഭിച്ചത് മുതല്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ സൗജന്യമാണെന്നും വ്യക്തിഗത ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ നിലവില്‍ യാതൊരു നിര്‍ദ്ദേശവുമില്ലെന്നും എക്‌സിലൂടെ പിസിഐ വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഡിജിറ്റല്‍ പേയ്മെന്റുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുപിഐ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് യുപിഐ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ചെറുകിട വ്യാപാരികള്‍ യുപിഐ വഴി പണം സ്വീകരിക്കുന്നതിന് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് നല്‍കേണ്ടതില്ല. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ യുപിഐ സഹായകരമായിട്ടുണ്ട്. ഇത്തരം ചെറുകിട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് പ്ലാറ്റ്ഫോമിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും പിസിഐ ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനച്ചെലവും നിലനില്‍പ്പും സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഉപഭോക്താക്കളില്‍ നിന്ന് തുക ഈടാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് പ്രതിമാസം കോടിക്കണക്കിന് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സംവിധാനത്തിന് ദീര്‍ഘകാല പിന്തുണ ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് പിസിഐ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ റിയല്‍ ടൈം പേയ്മെന്റ് സിസ്റ്റമായി യുപിഐ മാറിയതോടെ സാങ്കേതിക നവീകരണം, സൈബര്‍ സുരക്ഷ, തട്ടിപ്പുകള്‍ തടയല്‍, പ്രവര്‍ത്തനക്ഷമത ഉറപ്പാക്കല്‍ എന്നിവയ്ക്കുള്ള ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇടപാടുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും ബാധിക്കാത്ത രീതിയില്‍ ഈ സാങ്കേതിക സൗകര്യങ്ങള്‍ എങ്ങനെ നിലനിര്‍ത്താമെന്നാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ബാങ്കുകള്‍, പേയ്മെന്റ് കമ്പനികള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍, എന്‍പിസിഐ, റിസര്‍വ് ബാങ്ക് എന്നിവ ചേര്‍ന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുപിഐ ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

UPI will remain free for consumers, small merchants unaffected by MDR debate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

പാലക്കാട് 30 ലക്ഷവുമായി യുവാവ് പിടിയില്‍; പണം ബിജെപി നേതാവിന്റെതെന്ന് മൊഴി

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബിഹാറില്‍ അധ്യാപകന്‍, ഇടുക്കിയില്‍ കഞ്ചാവ് 'കച്ചവടം'; ലഹരി വില്‍പ്പനക്കാരനും വാങ്ങിയവരും ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

ഭാഗ്യവാനെ അതിവേഗം അറിയാം; മൊബൈല്‍ ആപ്പുമായി കേരള ലോട്ടറി