വാഷിങ്ടണ്‍ : ഇന്ത്യയുള്‍പ്പെടെ 54 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം അധിക തീരുവ ചുമത്താന്‍ നിര്‍ദേശവുമായി യുഎസ് വ്യാപാര പ്രതിനിധികള്‍ രംഗത്ത്. നിര്‍ബന്ധിത തൊഴിലൂടെ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ ഈ രാജ്യങ്ങള്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് 60 രാജ്യങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുഎസിന്റെ വിലയിരുത്തലനുസരിച്ച്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിത തൊഴിലൂടെ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഫലപ്രദമായി നിരോധിക്കുന്നതിലും നിയമങ്ങള്‍ നടപ്പാക്കുന്നതിലും പരാജയപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം അമേരിക്കന്‍ തൊഴിലാളികള്‍ക്കും വ്യവസായങ്ങള്‍ക്കും അന്യായമായ മത്സര സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രിയര്‍ പറയുന്നത്. പരിശോധന നടത്തിയ 15 രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവയും ബാക്കിയുള്ളവയ്ക്ക് 12.5 ശതമാനം അധിക തീരുവയും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ 12.5% വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം കാനഡ, മെക്‌സിക്കോ, യുകെ, യൂറോപ്യന്‍ യൂണിയന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 10% അധിക തീരുവയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് യുഎസ് 60 രാജ്യങ്ങള്‍ക്കെതിരെ നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച സെക്ഷന്‍ 301 അന്വേഷണം ആരംഭിച്ചത്. സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍, ബാറ്ററികള്‍, ഇലക്ട്രോണിക്‌സ്, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍, സെമികണ്ടക്ടറുകള്‍, സോളാര്‍ ഉപകരണങ്ങള്‍ തുടങ്ങി നിരവധി മേഖലകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ യുഎസിന്റെ ആരോപണങ്ങള്‍ ഇന്ത്യ മുമ്പ് തള്ളിക്കളഞ്ഞിരുന്നു. നിര്‍ബന്ധിത തൊഴില്‍ നിരോധിക്കുന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) 1930ലെ ഫോഴ്‌സ്ഡ് ലേബര്‍ കണ്‍വെന്‍ഷന്‍, 1957ലെ അബോളിഷന്‍ ഓഫ് ഫോഴ്‌സ്ഡ് ലേബര്‍ കണ്‍വെന്‍ഷന്‍ എന്നിവ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെന്നും രാജ്യത്തെ നിയമവ്യവസ്ഥ ഈ മാനദണ്ഡങ്ങളോട് യോജിച്ചുള്ളതാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ കയറ്റുമതി സമ്പദ്വ്യവസ്ഥയുടെ ചെറിയൊരു ഭാഗം മാത്രമാണെന്നും അമേരിക്കയുമായുള്ള വ്യാപാര മിച്ചം ആഗോള വ്യാപാരത്തിന്റെ സ്വാഭാവിക ഫലമാണെന്നും ഇന്ത്യ വാദിച്ചിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖയില്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും അന്തിമ കരാര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. പുതിയ തീരുവ നിര്‍ദേശങ്ങള്‍ ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ നിര്‍ദേശമെന്ന നിലയില്‍ മാത്രമാണ് അധിക തീരുവ ചര്‍ച്ചയാകുന്നത്. യുഎസ് ഭരണകൂടം ജൂലൈ 6 വരെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കും. അതിനുശേഷമായിരിക്കും തീരുവകള്‍ അന്തിമമായി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates