മികച്ച പ്രേക്ഷക പ്രശംസയോടെ ബ്ലെസി സംവിധാനം ചെയ്‌ത് പൃഥ്വിരാജ് നായകനായ ആടുജീവിതം തിയറ്ററുകളിൽ മുന്നേറുകയാണ്. മരുഭൂമിയിലെ നജീബ് ആവാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. കഥാപാത്രമാകാനുള്ള ശരീരികമാറ്റത്തിന് പിന്നിലെ വെല്ലുവിളികളേറെയായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. തനിക്ക് ഒട്ടും പരിചിതമല്ലാതിരുന്ന ഒരു ഡയറ്റും വർക്കൗട്ടുമൊക്കെയാണ് ആ കാലത്ത് നടത്തിയതെന്ന് താരം പറഞ്ഞു.
ആടുജീവിതത്തിന് വേണ്ടിയുള്ള ശരീരികമാറ്റത്തിന് എട്ടുമാസത്തോളമാണ് തയ്യാറെടുത്തത്. 2019 ഫെബ്രുവരി-മാർച്ച് കാലഘട്ടത്തിലായിരുന്നു അത്. ആ സമയത്ത് മറ്റു സിനിമകളുടെ വർക്കുകളെല്ലാം നിർത്തിവെച്ചു. ആകെ ക്യാമറയ്ക്ക് മുന്നിൽ വന്നത് അയ്യപ്പനും കോശിയുമെന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ്. ആ എട്ടുമാസക്കാലത്തെ എക്സ്ട്രീം ഡയറ്റും വർക്കൗട്ടുമൊക്കെയാണ് തന്നെ സിനിമയിൽ കാണുന്ന രൂപത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു.
തനിക്ക് പരിചയമുള്ള വർക്കൗട്ടോ ഡയറ്റിങ്ങോ ആയിരുന്നില്ല ചെയ്തിരുന്നത്. ജിമ്മിൽ പോവുക, ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുക തുടങ്ങിയവയൊക്കെയാണ് അന്നു വരെ പരിചയമുണ്ടായിരുന്നത്. പക്ഷേ ഇതങ്ങനെയായിരുന്നില്ല. കരുത്താർന്ന കാർഡിയോ വാസ്കുലാർ വ്യായാമങ്ങളും തീവ്രവ്യായാമങ്ങളുമൊക്കെയാണ് ചെയ്തത്. ഒപ്പം കലോറിയുടെ അളവും വളരെ കുറവായിരുന്നു. ഭക്ഷണം കഴിക്കാതിരിക്കലായിരുന്നു പ്രധാനം. 16 മണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കുകയും 8 മണിക്കൂർ കഴിക്കുകയും ചെയ്യുന്ന ഡയറ്റാണ് താൻ സ്വീകരിച്ചിരുന്നത്. അവസാനമായപ്പോഴേക്കും 48 മണിക്കൂറോളം ഭക്ഷണം കഴിക്കാതെയിരിക്കുമായിരുന്നു. ആടുജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു സീനെടുക്കുന്നതിന് മുമ്പ് 72 മണിക്കൂർ ഭക്ഷണം കഴിക്കാതെയിരുന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശാരീരികമാറ്റത്തിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ ഓസ്ട്രിയയിൽ പോയി വണ്ണംകുറയ്ക്കലിന്റെ ആക്കംകൂട്ടാനുള്ള ട്രെയിനിങ്ങിന് പോകാമെന്ന് വിചാരിച്ചതിനേക്കുറിച്ചും പൃഥ്വിരാജ് പങ്കുവെച്ചു. പക്ഷേ അവിടെ ചെന്നപ്പോൾ ഇനി വണ്ണംകുറയ്ക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇപ്പോൾ തന്നെ ഉണ്ടായിരിക്കേണ്ട വണ്ണത്തിനേക്കാൾ ഒരുപാട് താഴെയാണെന്നും ഇനി കുറയ്ക്കാനാവില്ലെന്നും അവർ പറഞ്ഞു. ആ സമയത്ത് ഡയറ്റിലും മാറ്റങ്ങൾ ഉണ്ടായിരുന്നു. എട്ടുമാസക്കാലവും കഴിച്ചു പരിചയമുള്ള ഭക്ഷണങ്ങളല്ല കഴിച്ചിരുന്നത്. അങ്ങനെ അവിടുത്തെ ഡോക്ടർമാർ തന്നോട് ഡയറ്റ് ശ്രദ്ധിക്കാനും ദഹനപ്രക്രിയ സാധാരണനിലയിലേക്ക് ആകാനുള്ള ഭക്ഷണങ്ങൾ കഴിക്കാനും ആവശ്യപ്പെട്ടു. അവിടെ പോയതിനു ശേഷം വണ്ണംകുറഞ്ഞില്ലെങ്കിലും അത്രനാളത്തെ കഠിനമായ ഡയറ്റിനു ശേഷം മാനസികമായി നല്ലരീതിയിൽ അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓസ്ട്രിയയിലെ വെയ്റ്റ് ലോസ് പ്രോഗ്രാമിനു ശേഷം ജോർദാനിലേക്ക് വരുന്നതിന്റെ തൊട്ടുമുമ്പാണ് കോവിഡ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. ഓസ്ട്രിയയിൽ നിൽക്കുമ്പോൾ തന്നെ പലരാജ്യങ്ങളിലുമുള്ള നിയന്ത്രണങ്ങൾ കേട്ടു. അങ്ങനെ ഈ വെയ്റ്റ് ലോസ് പ്രോഗ്രാം നിർത്തിവരട്ടെ എന്ന് ബ്ലെസി ചേട്ടനോട് ചോദിച്ചു. ജോർദാനിൽ അന്ന് കോവിഡ് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, പക്ഷേ ചിലപ്പോൾ എല്ലാരാജ്യങ്ങളേയും ബാധിക്കുന്ന ലോക്ക്ഡൗൺ വരുമോ എന്ന സൂചനകളുണ്ടായിരുന്നു. തന്റെ എട്ടുമാസത്തെ ട്രാൻസ്ഫോർമേഷൻ പാഴാകരുത് എന്നതായിരുന്നു പ്രധാനവെല്ലുവിളി.
ഒടുവിൽ രണ്ടാഴ്ചത്തെ പ്രോഗ്രാം കഴിഞ്ഞ് ജോർദാനിലെത്തി. പക്ഷേ വൈകാതെ ഷൂട്ടിങ് നിർത്തണമെന്ന് അധികൃതരുടെ അറിയിപ്പെത്തി. അതോടെ ബ്ലെസി ചേട്ടൻ തകർന്നുപോയി, ഷൂട്ടിങ് നിന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ സങ്കടം. നമ്മളിനി എന്നു തിരിച്ചുവന്നു ഷൂട്ട് ചെയ്താലും രാജു ഈ ട്രാൻസ്ഫോർമേഷൻ ഒന്നുകൂടി ചെയ്യണ്ടേയെന്നായിരുന്നു. അല്ലാതൊരു ചോയ്സ് ഉണ്ടോ എന്നാണ് താൻ തിരിച്ചുചോദിച്ചതെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates