കൊറോണ വൈറസ് വ്യാപനം ഇന്ത്യയിൽ ഒരു പാൻഡമിക് തലമുറയെ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ഭാരക്കുറവ്, ശിശുമരണനിരക്ക്, വിദ്യാഭ്യാസം, തൊഴിൽ ഉൽപാദനക്ഷമത തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികളിൽ കാണപ്പെടുമെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ 14 വയസ്സിന് താഴെയുള്ള 375 ദശലക്ഷം കുട്ടികളിൽ മഹാമാരിയുടെ അനന്തരഫലം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് 2021ലെ പരിസ്ഥിതി റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് മൂലം ആഗോളതലത്തിൽ 500 ദശലക്ഷത്തിലധികം കുട്ടികൾക്കാണ് സ്കൂൾപഠനം ഉപേക്ഷിക്കണ്ടിവന്നത്. ഇതിൽ പകുതിയിലധികവും ഇന്ത്യയിലുള്ള കുട്ടികളാണെന്നാണ് സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റിന്റെ (സിഎസ്‌ഇ) കണ്ടെത്തൽ. കോവിഡ് രാജ്യത്തെ ദരിദ്രരെ കൂടുതൽ ദരിദ്രരാക്കി. മഹാമാരി മൂലം 115 ദശലക്ഷം അധിക ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടേക്കാമെന്നും അവരിൽ ഭൂരിഭാഗവും ദക്ഷിണേഷ്യയിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അനാരോഗ്യം, പോഷകാഹാരക്കുറവ്, കടുത്ത ദാരിദ്ര്യം, വിദ്യാഭ്യാസ നേട്ടങ്ങളിൽ ദുർബലമായ തകർച്ച എന്നിങ്ങനെ മഹാമാരി എന്തൊക്കെയാണ് അവശേഷിപ്പിക്കുന്നത് എന്ന് കണ്ടെത്താനുള്ള സമയമായിരിക്കുന്നെന്നാണ് സിഎസ്‌ഇ ഡയറക്ടർ ജനറൽ സുനിത നരേന്റെ അഭിപ്രായം. രാജ്യത്തെ വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരം സമ്മർദ്ദത്തിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മലിനീകരണം വർദ്ധിക്കുകയാണെന്നും ഇത് നമ്മുടെ ആരോഗ്യത്തിന് കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നുമാണ് എല്ലാ പ്രവണതകളും കാണിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് പോലും നദികളിലെ മലിനീകരണം കുറയുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരവും കുടിക്കുന്ന വെള്ളവും മെച്ചപ്പെടുത്തുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും സുനിത പറഞ്ഞു.
സുസ്ഥിര വികസനത്തിന്റെ കാര്യത്തിൽ 192 രാജ്യങ്ങളിൽ 117-ാം സ്ഥാനത്തുള്ള ഇന്ത്യ ഇപ്പോൾ പാകിസ്ഥാൻ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും പിന്നിലാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളം, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ബീഹാർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, മേഘാലയ, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും പിന്നിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates