

ധനുഷ്- രാജ്കുമാർ പെരിയസാമി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് 'ഓം ചാപ്റ്റര്‍ 1- ഉധിരം: ദ് ബ്ലഡ് വുഡ്'. നടൻ മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വിഡിയോയിൽ മമ്മൂട്ടി ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ മമ്മൂട്ടി എവിടെ എന്ന് ചോദിച്ച് ആരാധകരുമെത്തി.
ഇപ്പോഴിതാ മമ്മൂട്ടിയെ ചിത്രത്തിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്ന് പറയുകയാണ് സംവിധായകൻ രാജ്കുമാർ പെരിയസാമി. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഓം-ന്റെ കഥ പറയാനായി ഏഴ് മാസത്തോളം താൻ മമ്മൂട്ടിയുടെ പിന്നാലെ നടന്നുവെന്ന് പറയുകയാണ് രാജ്കുമാർ.
മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടിലെത്തി രണ്ട് മണിക്കൂറോളം കഥ പറഞ്ഞുവെന്നും സംശയങ്ങളെല്ലാം തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞതെന്നും രാജ്കുമാർ പറഞ്ഞു. "മമ്മൂട്ടി സാറിനെ എനിക്ക് പെട്ടെന്ന് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. ഞാൻ അദ്ദേഹത്തെ കോൺടാക്ട് ചെയ്തതിന് ശേഷം ഒരു ആറേഴ് മാസം എടുത്തു അദ്ദേഹത്തെ കാണാൻ. ആ സമയത്ത് അദ്ദേഹം മറ്റൊരു അവസ്ഥയിലായിരുന്നു.
പിന്നെ ചെന്നൈയിൽ വന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ചു. അതുവരെ അദ്ദേഹവുമായി കണക്ഷനുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ കഥ പറയുന്നത്. ഒരു ദിവസം അദ്ദേഹം വിളിച്ചിട്ട് ചോദിച്ചു, ചെന്നൈയിലെ വീട്ടിലേക്ക് വരുമോ എന്ന്. അങ്ങനെ വീട്ടിലെത്തി കണ്ടു. രണ്ട് മണിക്കൂറോളം ഞാൻ അദ്ദേഹത്തിന് വിശദമായി കഥ പറഞ്ഞു കൊടുത്തു.
കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് ചില സംശയങ്ങളുണ്ടായിരുന്നു. അത് കൃത്യമായി പറഞ്ഞു കൊടുത്തു. ആ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം എന്നോട് ഓക്കെ പറയുകയായിരുന്നു. മമ്മൂട്ടിയാണെങ്കിലും ധനുഷ് ആണെങ്കിലും അവർ വരുന്നത് അവരുടെ പാരമ്പര്യത്തിൽ നിന്നാണ്. അവർക്ക് തന്നെ ഒരു വ്യക്തതയുണ്ട്.
അതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷൻ ആദ്യമേ തന്നെ വളരെ എളുപ്പമായിരുന്നു. അവർ തമ്മിലുള്ള കൊളാബ്റേഷൻ സിനിമയെ നന്നായി സഹായിച്ചിട്ടുണ്ട്". - രാജ്കുമാർ പെരിയസാമി പറഞ്ഞു. ഇതിന് മുൻപ് മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു. ഓം- ൽ സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates