ക്രിക്കറ്റ് ആരാധകരെയാകെ ഞെട്ടിച്ച വാർത്തയാണ് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺന്റെ അപ്രതീക്ഷിത വിയോഗം. 52കാരനായ വോണിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 40നും 50വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ പെട്ടെന്നുള്ള ഹൃദയാഘാതം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാനസിക പിരിമുറുക്കം, ഉദാസീനമായ ജീവിതശൈലി, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, അമിതമായ പുകവലി, എന്നിവയാണ് ഇതിന് പിന്നിലെ ചില കാരണങ്ങളായി പറയപ്പെടുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഷെയ്ൻ വോൺ കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കടുത്ത ഫിറ്റ്നസ് പ്രേമി കൂടിയായിരുന്നു വോൺ. 2019ൽ താരം 15 കിലോ ഭാരം കുറച്ചതും ഏറെ വാർത്താപ്രാധാന്യം നേടി.
ശീലമില്ലാത്ത വ്യായാമങ്ങൾ
ഹൃദയാഘാതവും പെട്ടെന്നുള്ള മരണവുമൊക്കെ പ്രായഭേദമന്യേ ആളുകളെ ബാധിക്കുകയാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും ഇത് ഹൃദയത്തെ സാരമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഉദാസീനമായ ജീവിതശൈലിയാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയ അവസ്ഥകളും ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ശീലമില്ലാത്ത വ്യായാമങ്ങൾ ഹൃദയാഘാതത്തിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകും. മദ്യപാനം, പുകവലി, മയക്കുമരുന്ന് ശീലങ്ങൾ എന്നിവയും ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ഗോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
സിക്‌സ് പാക്ക് ആബ്സ് നിർബന്ധമുണ്ടോ?
മാരത്തൺ ഓടുന്നതും സിക്‌സ് പാക്ക് ആബ്സുമൊക്കെ ആരോഗ്യത്തിന് നല്ലതാണെന്നാണ് നമ്മളെല്ലാം കരുതുന്നത്. പക്ഷെ മറ്റെല്ലാ കാര്യത്തിലും പറയുന്നതുപോലെ 'വ്യായാമമാണെങ്കിലും മിതമായി മാത്രം മതി'. കഠിനമായ വ്യായാമം ഹൃദയ കോശങ്ങളിൽ ഓക്സിജൻ കുറയാൻ കാരണമാകും. ഇത് ഹൃദയസ്തംഭനത്തിനും മരണത്തിനും വഴിതുറക്കും. അമിതമായ വ്യായാമം ഹൃദയമിടിപ്പും ബിപിയും വർദ്ധിക്കാനും കാരണമാകും എന്ന് മാത്രമല്ല ഹൃദയ ധമനികളിൽ രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള ഗുരുതരം അവസ്ഥയിലേക്കും നയിക്കും.
കോവിഡും ഹൃദയാഘാതവും
കോവിഡ്-19 ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നതിന്റെ ഒരു കാരണമാണെന്ന് ഡോക്ടർമാർ സമ്മതിക്കുന്നു. എന്നാൽ ഹൃദയാഘാതത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ജനിതക ഘടകങ്ങളാണെന്നാണ് പറയുന്നത്. 30 വയസ്സ് മുതൽ എല്ലാവരും പതിവായി കാർഡിയാക് സ്ക്രീനിംഗിന് പോകേണ്ടത് അത്യാവശ്യമാണെന്നും ആഹാരത്തിലടക്കം മുൻകരുതൽ സ്വീകരിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates