വയറു നിറച്ചു കഴിക്കണമെന്ന പഴയ ഭക്ഷണരീതിയെ ജെന്‍സി ഇന്ന് തിരുത്തി എഴുതിക്കൊണ്ടിരിക്കുകയാണ്. ഓവറായ കൊഴുപ്പോ എണ്ണയോ താല്‍പര്യമില്ല, മൂന്ന് നേരം ഭക്ഷണം കഴിക്കണമെന്നും നിര്‍ബന്ധമില്ല. ഫ്രൂട്‌സും നട്‌സും പോലുള്ള ലഘുഭക്ഷണ രീതിയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഈ പുതിയ ഭക്ഷണ രീതിയെ ജെന്‍സി വിശേഷിപ്പിക്കുന്നത് 'സ്‌നാക്കിഫിക്കേഷന്‍' എന്നാണ്.
എന്താണ് സ്‌നാക്കിഫിക്കേഷന്‍
ഒരു വലിയ മീല്‍ കഴിക്കുന്നതിന് പകരം ദിവസം മുഴുവന്‍ ചെറിയ അളവില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് പുതിയ തലമുറയുടെ ഭക്ഷണരീതി. ജെന്‍സിയില്‍ പെട്ട 60 ശതമാനം ആളുകൾക്കും ഒരു നേരം പോലും കൃത്യമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കാത്തവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
അവര്‍ക്ക് ഭക്ഷണമെന്നാൽ വിശപ്പടക്കാന്‍ വേണ്ടിയുള്ളതല്ല. അത് ആരോഗ്യകരമായിരിക്കണം അതിനൊപ്പം അവരുടെ വേഗമേറിയ ജീവിതശൈലിക്ക് അനുയോജ്യമായിരിക്കണം. ജോലിത്തിരക്കും പഠനഭാരവും കാരണം പലപ്പോഴും ഡൈനിങ് ടേബിളില്‍ ഇരുന്ന് ഭക്ഷണം അച്ചടക്കത്തോടെ കഴിക്കാന്‍ ഇവര്‍ക്ക് സമയമില്ല, അതുകൊണ്ട് യാത്രയിലും ലാപ്‌ടോപ്പിന് മുന്നിലിരുന്നും കഴിക്കാൻ പറ്റുന്ന തരത്തിൽ 'ഓണ്‍ ദി ഗോ' ഭക്ഷണങ്ങളോടാണ് ജെൻസി കടപ്പെട്ടിരിക്കുന്നത്.
കലോറി ഭയം ഉള്ളതിനാല്‍ ചെറിയ അളവില്‍ പോഷകങ്ങള്‍ ലഭിക്കുന്ന സ്‌നാക്‌സുകളാണ് ഇവര്‍ക്ക് പ്രിയം. ദിവസവും ഓരേ രീതിയില്‍ ചോറും കറികളും കഴിക്കുന്നതിനെക്കാള്‍ പല രുചികള്‍ പരീക്ഷിക്കാനാണ് ജെന്‍സിക്ക് താല്‍പര്യം. ജങ്ക് ഫുഡ് കഴിക്കുക എന്നതല്ല സ്‌നാക്കിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മസിലുണ്ടാക്കാനും ഊർജ്ജസ്വലത നിലനിർത്താനും പ്രോട്ടീൻ ബാറുകൾ, യോഗർട്ട്, പനീർ ക്യൂബുകൾ എന്നിവയാണ് ഇവർ തിരഞ്ഞെടുക്കുന്നത്.
മധുരപലഹാരങ്ങൾക്ക് പകരം ഡ്രൈ ഫ്രൂട്ട്സ്, സീഡ്സ് എന്നിവയിലേക്ക് ജെൻസി ചുവടുമാറ്റി. പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കി സസ്യങ്ങളിൽ നിന്നുള്ള ലഘുഭക്ഷണങ്ങൾ തേടുന്നവരുടെ എണ്ണവും ഇന്ന് വർധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates