'കേരളത്തിലെ ആൺപിള്ളാർക്ക് എന്തിനാടാ സിക്സ്പാക്ക്'- എന്ന് നിവിൻ പോളി ചോദിച്ചപ്പോൾ കുലുങ്ങി ചിരിച്ചവരാണ് നമ്മൾ മലയാളികൾ. ഇന്ന് കേരളത്തിൽ ജിം ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. സിക്സ് പാക്ക് കിട്ടിയില്ലെങ്കിലും ശരീരം ഫിറ്റായിരിക്കുക, സമ്മർദം കുറയ്ക്കുക എന്നിവയൊക്കെയാണ് ഇന്നത്തെ യുവതലമുറയെ ജിമ്മുകളിലേക്ക് ആകർഷിപ്പിക്കുന്നത്. ആവശ്യക്കാർ വർധിച്ചതോടെ മുക്കിന് മുക്കിന് ജിമ്മുകളുമായി. എന്നാൽ ആരോഗ്യവാന്മാരായ യുവാക്കൾ പോലും കുഴഞ്ഞു വീണു മരിക്കുന്ന സംഭവം ആവർത്തിച്ചു റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ ആളുകൾക്കിടയിൽ ആശങ്ക വർധിച്ചു. ഇന്ത്യയിൽ
കഴിഞ്ഞ ദിവസം മുളന്തുരുത്തിയിൽ 42 കാരനായ രാജു ചാലപ്പുറം വർക്ക്ഔട്ടിനിടെ കുഴഞ്ഞു വീണു മരിച്ച സംഭവം ഈ ആശങ്ക വീണ്ടും ഉയർത്തുന്നതാണ്. ജിമ്മിൽ സ്ഥിരമായി വരികയോ ഹെവി വർക്ക്ഔട്ട് ചെയ്യുകയോ ചെയ്യുന്നൊരാൾ അല്ലായിരുന്നുവെന്ന് ജിമ്മിലെ ട്രെയിനർ മാധ്യമങ്ങളോട് പറഞ്ഞു. ജിമ്മിലെ വർക്ക്ഔട്ടിനിടെ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ അടുത്തിടെയായി വലിയ തോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇത്തരം മരണങ്ങളുടെ ഒരു പ്രധാന കാരണം ഹൃദയത്തിലുണ്ടാവുന്ന സൈലന്റ് ബ്ലോക്കുകളാണ്. 30 ശതമാനം വരെ ഉള്ള ഹൃദയത്തിലെ ബ്ലോക്കുകൾക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ലെന്ന് കൊച്ചി, വിപിഎസ് ലേക്‌ഷോർ ആശുപത്രി കാർഡിയോളജി വിഭാഗം, സീനിയർ കൺസൾട്ടന്റ് ഡോ. ആനന്ദ് കുമാർ സമകാലിക മലയാളത്തോട് പറഞ്ഞു. ഇങ്ങനെയുള്ളവർ ആരോഗ്യ പരിശോധനകൾ ഇല്ലാതെ പൂർണ ആരോഗ്യവാനാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് പെട്ടെന്ന് വർക്ക്ഔട്ടുകൾ ചെയ്യുന്നത് അപകടമാണ്. വ്യായാമക്കുറവ്, മാനസിക സമ്മർദം, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഹൃദയത്തിലെ സൈലന്റ് ബ്ലോക്കുകൾക്ക് കാരണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദാസീനമായ ജീവിതശൈലി ഹൃദയാരോഗ്യത്തെ വഷളാക്കുന്ന മറ്റൊരു നിർണായക ഘടകമാണെന്ന് കൊച്ചി, വിപിഎസ് ലേക്‌ഷോർ ആശുപത്രി, കാർഡിയോ വാസ്കുലാർ സർജൻ ഡോ. സുജിത് പറയുന്നു. രാത്രി ഉറക്കമിളയ്ക്കുന്നത്, വർധിച്ച സ്ക്രീൻ ടൈം, ജങ്ക് ഫുഡ് ഇതെല്ലാം ശരീരത്തിലെ കൊളസ്ട്രോൾ അളവു കൂട്ടുന്നതും ഹൃദയാരോഗ്യത്തെ ബാധിക്കുന്നതുമാണ്.
നാൽപതു വയസിന് ശേഷം ഇത്തരം വർക്ക്ഔട്ടുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കൃത്യമായ മെഡിക്കൽ ചെക്കപ്പിന് വിധേയമാകണം. ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പെട്ടെന്നുള്ള വർക്ക്ഔട്ടുകൾ അപകടമാകാം. ഹൈപ്പർട്രോഫി കാർഡിയോമയോപതി അതിനൊരു ഉദാഹരണമാണെന്ന് ഡോ. സുജിത് പറയുന്നു.
ജന്മനാ ചിലരുടെ ഹൃദയപേശികൾക്ക് സാധാരണയിലും കട്ടിയും വലിപ്പവും കൂടുതലായിരിക്കും. ശരീരത്തിൽ മുഴുവനായുള്ള അഞ്ച് ലിറ്റർ രക്തത്തില്‍ പത്ത് ശതമാനം ഹൃദയമാംസപേശികളുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ ഇതിന്‍റെ അളവു വർധിക്കും. എന്നാൽ ഹൈപ്പർട്രോഫി അവസ്ഥയുള്ളവരില്‍ സാധാരണയിലും അധികം രക്തം ആവശ്യമായി വരാം.
പലപ്പോഴും ഇത് രണ്ട് ലിറ്ററിൽ കൂടുതൽ വരെ ആകാം. ഇത്ര അധികം രക്തം ലഭ്യമാകാതെ വരുന്നതോടെ ഹൃദയപേശികൾ സമ്മർദത്തിലാകും. ഇത് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാം. ഹൃദയത്തിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ആളുകള്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. തലകറക്കം, ബ്ലാക്ക്ഔട്ട് പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടാൻ വൈകിപ്പിക്കരുതെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates