കേപ് വെർഡെ ദ്വീപുകളിൽ കുടുങ്ങിയ ക്രൂസ് കപ്പലിൽ ഹാന്റാവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചയാൾ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാക്കിയ മൂന്ന് യാത്രക്കാരെ കൂടി കപ്പലിൽ നിന്ന് മാറ്റി. ഇതുവരെ കപ്പലിൽ വൈറസ് ബാധയെ തുടർന്ന് മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്.
ആദ്യ മരണം സംഭവിച്ച് 21 ദിവസങ്ങൾക്ക് ശേഷമാണ് അധികൃതർക്ക് രോഗകാരണം കണ്ടെത്താനായത്. നിലവിൽ കപ്പലിലെ യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. വൈറസിന്റെ അപൂർവ്വമായ ആൻഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്ന് കപ്പൽ പുറപ്പെടുന്നത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റാവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്.
ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് പോസിറ്റീവായി കണ്ടെത്തിയത്.
ജർമൻ സ്വദേശിയായ യുവതിയുടെ മരണമാണ് ഹാന്റാവൈറസ് ബാധിച്ചുള്ള മൂന്നാമത്തേത്. രോഗലക്ഷണങ്ങൾ പ്രകടമായി നാലു ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു. ന്യുമോണിയയാണ് യുവതിയിൽ മരണകാരണമായത്. രോഗബാധിതനായ ബ്രിട്ടീഷ് പൗരന്റെ രക്തപരിശോധനയിൽ നിന്നാണ് ഹാന്റാവൈറസ് ആണ് ആദ്യത്തെ മൂന്നു മരണങ്ങൾക്കും കാരണമായതെന്ന് മനസ്സിലായത്.
കപ്പലിലെ യാത്രികരിൽ രോഗകാരണമായത് എന്താണെന്നതു സംബന്ധിച്ച വിവവരം പുറത്തുവന്നിട്ടില്ല. ആദ്യം മരിച്ച ദമ്പതികൾ കപ്പൽ യാത്രയ്ക്ക് മുമ്പ് അർജന്റീനയും തെക്കൻ അമേരിക്കയും സന്ദർശിച്ചിരുന്നു. ഇവിടെ നിന്നാണോ രോഗം ബാധിച്ചതെന്ന കാര്യത്തിൽ പരിശോധന നടന്നുവരികയാണ്. ഹാന്റാ വൈറസിന്റെ ആൻഡീസ് വകഭേദം തെക്കൻ അമേരിക്കയിലും അർജന്റീനയിലും ചിലിയിലുമാണ് പൊതുവേ കാണപ്പെടുന്നത്. ക്രൂ മെമ്പർമാരുൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ള 150 യാത്രക്കാരാണ് കപ്പലിലുള്ളത്. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്.
ഹാൻ്റാ വൈറസ് എന്നത് ഒരു മാരകമായ വൈറസ് ബാധയാണ്. എലികൾ, വവ്വാൽ പോലുള്ളവയിലൂടെയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ഇവയുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പർശിക്കുകയോ, അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്താൽ രോഗം പകരാം.
വൈറസ് ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് പ്രധാനമായും ബാധിക്കുക. ശ്വാസകോശത്തെ ബാധിക്കുന്ന ഹാൻ്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിൻ്റെ മരണനിരക്ക് ഏകദേശം 40 ശതമാനം വരെയാണ്. 1970-കളിൽ തെക്കൻ കൊറിയയിലെ ഹാൻ്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേരുലഭിച്ചത്. അതിനുശേഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
ശരീരത്തിൽ വൈറസ് കയറിക്കൂടിയാൽ മൂന്ന് മുതൽ 39 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. സാധാരണ പനി (പനിയും ശരീരവേദനയും) ലക്ഷണങ്ങളാണ് തുടക്കത്തിൽ ഉണ്ടാവുക. തുടർന്നുള്ള ദിവസങ്ങളിൽ അതിവേഗം സ്ഥിതി വഷളാകാനും ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates