Lisa Ray Instagram
Health

'കിമോതെറാപ്പി നേരത്തേയുള്ള ആർത്തവവിരാമത്തിലേക്ക് നയിച്ചു, കാൻസർ ആണെന്ന് പുറത്തുപറയരുതെന്ന് ഒരുപാട് പേർ ഉപദേശിച്ചു'; ലിസ റേ

കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ താൻ പ്രതികരിച്ചത് എങ്ങനെയെന്ന് പങ്കുവെയ്ക്കുകയായിരുന്നു ലിസ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കാൻസറിനെതിരായ പോരാട്ടത്തെ കുറിച്ച് നിരന്തരം തുറന്നുപറയാറുള്ള വ്യക്തിയാണ് നടിയും മോഡലുമായ ലിസ റേ. 2009ലാണ് ലിസയ്ക്ക് മൾപ്പിൾ മൈലോമ സ്ഥിരീകരിക്കുന്നത്, അന്ന് അർബുദ വിവരം വെളിപ്പെടുത്തരുതെന്ന് ഒരുപാട് പേർ തന്നെ ഉപദേശിച്ചിരുന്നതായും എന്നാൽ അത് സ്വകാര്യമായി സൂക്ഷിക്കാൻ മനസ്സു അനുവദിച്ചില്ലെന്നും ലിസ പറയുന്നു.

കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ താൻ പ്രതികരിച്ചത് എങ്ങനെയെന്ന് പങ്കുവെയ്ക്കുകയായിരുന്നു ലിസ. എനിക്കിത് വന്നത് എന്തുകൊണ്ടെന്ന് ചിന്തിച്ചു നിരാശ തോന്നിയില്ല. മറിച്ച് ഇതിലൂടെ കടന്നു പോകണമെന്നും അതത്ര എളുപ്പമായിരിക്കില്ലെന്നുമാണ് ചിന്തിച്ചത്. ഭയം തോന്നിയെങ്കിലും അത് പൂർണമായും തന്നെ ബാധിച്ചിരുന്നില്ല. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തത് ആശ്വാസമായെന്നും ലിസ റേ പറയുന്നു.

അഞ്ചു വർഷമായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ താനതിനെ ഉൾക്കൊണ്ടില്ലെന്നും ലിസ പറയുന്നുണ്ട്. അർബുദ സ്ഥിരീകരണത്തിന് ശേഷം ഭക്ഷണത്തോടുള്ള കാഴ്ചപ്പാടും ഏറെ മാറി. ഭക്ഷണം ഇഷ്ടമായിരുന്നിട്ടും മോഡലിങ് ഫീൽഡ് ആയതിനാൽ അവയോട് അകലം പാലിച്ചിരുന്നു. അർബുദം സ്ഥിരീകരിച്ചതിന് പിന്നാലെ പോഷകസമ്പന്നമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അവിടുന്നിങ്ങോട്ട് ആശ്വാസം പകരുന്ന ഒന്നായാണ് ഭക്ഷണത്തെ കാണുന്നതെന്നും ലിസ പറയുന്നു.

രോഗിയാണെന്ന് പറയുന്നതിൽ ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ല. അർബുദ വിവരം പുറത്തു പറയരുതെന്ന് ഒരുപാട് പേർ ഉപദേശിച്ചിരുന്നു. എന്നാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, പിന്നെ എന്തിന് നാണക്കേട് വിചാരിക്കണമെന്നായിരുന്നു മനസ്സിൽ. 2009-ലാണ് ലിസ റേക്ക് മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം സ്ഥിരീകരിക്കുന്നത്. രോഗത്തെ അതിജീവിച്ച് മൂന്നു വർഷങ്ങൾക്കു ശേഷം 2012-ൽ വീണ്ടും ലിസയ്ക്ക് അർബുദം സ്ഥിരീകരിച്ചു. തുടർന്നുള്ള ചികിത്സയ്ക്കൊടുവിൽ മുപ്പത്തിയേഴാം വയസ്സിൽ തനിക്ക് ആർത്തവ വിരാമം ഉണ്ടായെന്ന് ലിസ പറഞ്ഞിരുന്നു.

കീമോതെറാപ്പി നേരത്തേയുള്ള ആർത്തവവിരാമത്തിലേക്ക് എത്തിച്ചു. ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനാവുമെങ്കിലും പ്രത്യുത്പാദനശേഷി നഷ്ടപ്പെടുമെന്ന് തന്നെ അറിയിച്ചിരുന്നുവെന്നും ലിസ പറഞ്ഞു.

എന്താണ് മൾട്ടിപ്പിൾ മൈലോമ ?

ഒരുതരം രക്താർബുദമാണ് മൾട്ടിപ്പിൾ മൈലോമ. അസ്ഥികളെ ദുർബലമാക്കുന്ന രോഗമാണിത്. അസ്ഥി മജ്ജയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. ശരീരത്തിൽ അണുബാധകൾക്കെതിരെ പോരാടുന്നതിനായി ആന്റിബോഡികളെ നിർമ്മിക്കുന്ന ഒരു തരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങൾ. മൾട്ടിപ്പിൾ മൈലോമ ഉള്ളവരിൽ ഈ കോശങ്ങൾ അനിയന്ത്രിതമായി പെരുകും.

ഇതുവഴി രക്തത്തിലേക്കും അസ്ഥികളിലേക്കും കൂടിയ അളവിൽ ഇമ്മ്യൂണോഗ്ലോബുലിൻ എന്ന പ്രോട്ടീൻ പുറത്തുവിടും. ഇവ അടിഞ്ഞുകൂടി അവയവങ്ങൾക്ക് തകരാറുണ്ടാക്കുന്നു. പ്ലാസ്മ കോശങ്ങൾ രക്തത്തിൽ വർധിക്കുന്നു. ഇവ അസ്ഥികളെ കാർന്നുതിന്നാൻ മറ്റ് കോശങ്ങൾക്ക് പ്രേരണ നൽകുന്ന രാസവസ്തുക്കളെ പുറപ്പെടുവിക്കുന്നു. ഇത്തരത്തിൽ ദുർബലമാകുന്ന അസ്ഥിയിലെ ഭാഗങ്ങളെയാണ് ലൈറ്റിക് ലെസിയൻസ് എന്ന് പറയുന്നത്. രോഗം മൂർച്ഛിക്കുമ്പോൾ പ്ലാസ്മ കോശങ്ങൾ അസ്ഥിമജ്ജയെ കാർന്നുതിന്ന് രോഗവ്യാപനത്തിന് ഇടയാക്കുന്നു. ഇത് കൂടുതൽ അവയവങ്ങൾ അപകടത്തിലാകാൻ ഇടയാക്കുന്നു.

ലക്ഷണങ്ങൾ

അസ്ഥികളിൽ വേദന, കടുത്ത ക്ഷീണം, ഭാരം കുറയലും വിശപ്പില്ലായ്മയും, വയറിന് ബുദ്ധിമുട്ട്, മലബന്ധം, ആശയക്കുഴപ്പം, ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നത്, കടുത്ത ദാഹം, കാലുകളിലും കൈകളിലും മരവിപ്പ് എന്നിവ.

ചികിത്സ

കീമോതെറാപ്പി, കോർട്ടിക്കോസ്റ്റിറോയ്ഡുകളുടെ ഉപയോഗം, റേഡിയേഷൻ തെറാപ്പി, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, അസ്ഥിമജ്ജ മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സകളാണ് ചെയ്യുക.

Lisa Ray Multiple Myeloma Cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികളും ഡിടിപി കേന്ദ്രങ്ങളും

എണ്ണ വിലയിടിവില്‍ ഒഴുകിയെത്തിയത് 2.15 ലക്ഷം കോടി രൂപ; ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, കണക്ക് ഇങ്ങനെ

ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'ഓണത്തല്ലിന്' ഒരാള്‍ കൂടി; യാഷിന്‍റെ 'ടോക്സിക്' റിലീസ് തിയ്യതി

സോഷ്യൽമീഡിയയിൽ രാഹുൽ ​ഗാന്ധിയുടെ 'ജു-ജിറ്റ്സു' തരം​ഗം; ഫിറ്റ്നസിനെ എങ്ങനെ സഹായിക്കും