'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് വാചകം എല്ലാവരും വായിച്ചിട്ടുണ്ടാകും. എങ്കിലും ആഗോളതലത്തിൽ പുകവലിക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. ലോകത്തിൽ ഏറ്റവും ശക്തമായ ആസക്തികളിൽ ഒന്നാണ് നിക്കോട്ടിൻ. ഇന്ന് 'നോ സ്മോക്കിങ് ഡേ' അഥവാ പുകവലി വിരുദ്ധ ദിനം ലോകം ആചരിക്കുമ്പോൾ, ഏതാണ്ട് 80 ലക്ഷത്തോളം ആളുകളാണ് പുകയിലയുടെ ഉപയോഗം മൂലം ഓരോ വർഷവും മരിക്കുന്നത്.
കഴിഞ്ഞ വർഷം ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷക സംഘം നടത്തിയൊരു പഠനത്തിൽ ഒരു സിഗരറ്റ് ഒരു വ്യക്തിയുടെ ആയുസ്സിന്‍റെ ഏകദേശം 20 മിനിറ്റ് നഷ്ടപ്പെടുത്തുമെന്ന് തെളിയിച്ചിരുന്നു. അതായത് ഒരു ദിവസം 20 സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസ്സിന്റെ ഏഴ് മണിക്കൂർ നഷ്ടപ്പെടുത്തും. പുകവലി പ്രാഥമികമായി ഒരാളുടെ ആരോഗ്യകരമായ മധ്യവർഷങ്ങളെയാണ് ബാധിക്കുക. ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് ദീർഘകാല ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പഠനം വ്യക്തമാക്കുന്നു.
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാം ബുധനാഴ്ചയാണ് പുകവലി വിരുദ്ധ ദിനം ആചരിക്കുന്നത്. 1984-ല്‍ യുകെയിലാണ് 'നോ സ്മോക്കിങ് ഡേ'യുടെ തുടക്കം. പുകവലിക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശം.
പുകവലിക്കുന്നവരിൽ മാത്രമല്ല, പുകവലിക്കുന്നവര്‍ക്ക് സമീപം ആ പുക ശ്വസിക്കുന്നവരിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഓരോ വര്‍ഷവും ഓരോ സന്ദേശമുയര്‍ത്തിയാണ് നോ സ്‌മോക്കിങ് ദിനം ആചരിക്കുന്നത്. 'പുകവലി രഹിത ജീവിതം ആരംഭിക്കുന്നത്, പുകവലി രഹിത ദിവസത്തോടെയാണ്'- എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം.
പുകയില മനുഷ്യ ശരീരത്തിന്റെ ഏതാണ്ട് ഏല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. പുകയില ഉപയോഗവും പുകവലിയും ഒരാള്‍ക്ക് മറ്റു രോഗങ്ങൾ വരുന്നതിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. കാന്‍സറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ഥങ്ങള്‍ ഇത്തരത്തില്‍ വലിച്ചുകയറ്റുന്ന പുകയിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി കാരണമായേക്കാം.
പുകയിലയിൽ അടങ്ങിയ നിക്കോട്ടിന്‍ മൂലം ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'ഡോപ്പമിന്‍' പുകയിലയോടുള്ള ആസക്തി വർധിപ്പിക്കുന്നു. ഈ ആസക്തി പുകയില ഉപയോഗം കൂട്ടാൻ കാരണമാകുന്നു. നിക്കോട്ടിന്‍ നമ്മുടെ രക്ത ധമനികളെ ഇടുങ്ങിയതാക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
നിക്കോട്ടിന്‍ രക്തത്തില്‍ കലര്‍ന്ന് കഴിഞ്ഞാല്‍ രക്ത ചംക്രമണം മെല്ലെയാകുകയും കൈകാലുകളിലേക്ക് ഓക്സിജന്‍ എത്തുന്നത് കുറയുകയും ചെയ്യുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ഹൃദയത്തിനു ഓക്സിജന്‍ ലഭിക്കുന്നതിന്റെ അളവ് കുറക്കുന്നു.
ടാര്‍ പറ്റിപ്പിടിച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നു. ഫിനോളുകള്‍ ശ്വാസനാളത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പുകയിലയുടെ പുകയിലെ ചെറിയ കണങ്ങള്‍ അസ്വാസ്ഥ്യങ്ങള്‍ക്കും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്കും കാരണമാകുന്നു.
ടെൻഷൻ അകറ്റാൻ എന്നതാണ് പുകവലിയുടെ ന്യായീകരണമായി കേൾക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്. അുത്തിടെ ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ ഈ ന്യായത്തിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തി. സമ്മദ്ദം കൂടുമ്പോൾ പുകവലിക്കുന്നത് പരിഹാരമാകില്ലെന്ന് മാത്രമല്ല, പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും ഗവേഷകർ പറയുന്നു. അതേസമയം, പുകവലി നിർത്തുന്നതിലൂടെ വിഷാദവും ഉത്കണ്ഠയും സമ്മർദവും കുറഞ്ഞുവരുന്നുവെന്നും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates