കാൻസർ തങ്ങളുടെ ജീവിതത്തെ വീണ്ടും വീണ്ടും വേട്ടയാടിയപ്പോഴും ധൈര്യം സംഭരിച്ചു ഉറച്ചു നിന്ന് പോരാടിയവരാണ് താനും ഭാര്യ നസ്രീനുമെന്ന് 'ദി ഫാമിലി മാൻ' എന്ന സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ഷരീബ് ഹഷ്മി. അഞ്ചു തവണ കാൻസറിനെ അതിജീവിച്ച നസ്രീന് ആറാം തവണയും രോഗം സ്ഥിരീകരിച്ചുവെന്ന് ഷരീബ് പറയുന്നു. 2018-ലാണ് നസ്രീന് ആദ്യമായി ഓറൽ കാൻസർ സ്ഥിരീകരിക്കുന്നത്. പിന്നീട് അഞ്ച് തവണ നസ്രീൻ രോഗത്തെ അതിജീവിച്ചു. ഇപ്പോൾ വീണ്ടും കാൻസർ സ്ഥിരീകരിച്ചതായി ഷരീബ് പറയുന്നു.
രോഗാവസ്ഥയെ തുടർന്ന് അഞ്ച് തവണ നസ്രീന് ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതായി വന്നിരുന്നു. ഈ തവണ എല്ലായിടത്തും രോഗം പടർന്നിട്ടുണ്ട്. എന്നാൽ എല്ലാ തവണത്തെയും പോലെ ഇതും അതിജീവിക്കും. നസ്രീൻ രോഗത്തെ കൈകാര്യം ചെയ്യുന്ന രീതി തങ്ങൾക്കെല്ലാം ധൈര്യം പകരുന്നതാണെന്നും ഷരീബ് കൂട്ടിച്ചേർത്തു.
പ്രതിസന്ധി ഘട്ടങ്ങളിൽ ഷരീബ് നൽകുന്ന ഉറച്ച പിന്തുണയെ കുറിച്ച് നസ്രീനും പങ്കുവെച്ചിരുന്നു. ഷൂട്ടിങ് തിരക്കാണെങ്കിലും തനിക്കരിൽ എപ്പോഴും ഉണ്ടാവാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. ആശുപത്രിയിൽ എങ്ങനെയെങ്കിലുമൊക്കെ എത്തും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം മുതൽ ഡിസ്ചാർജ് ആകുന്നതു വരെ അവിടെയിരിക്കും. ഷരീബ് അവിടെയുണ്ടെന്ന് അറിയുന്നത് തനിക്കും ധൈര്യമാണെന്നും നസ്രീൻ പറയുന്നു.
വായിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്ന, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് ഓറൽ കാൻസർ. ഹെഡ് ആന്റ് നെക്ക് കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമാണിത്. നാവിന്റെ വശങ്ങള്‍, നാവിന്റെ അടിഭാഗം, നാവിന്റെ ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ ഭാഗങ്ങളെയാണ് ഓറൽ കാൻസർ ബാധിക്കുക.
എന്നാൽ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ നൂറുശതമാനം ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗാവസ്ഥയാണിതെന്ന് തിരുവനന്തപുരം, ഗവ. അര്‍ബന്‍ ദന്തല്‍ ക്ലിനിക്കിലെ മോണരോഗവിദഗ്ധന്‍ ഡോ. മണികണ്ഠന്‍ ജി ആര്‍ പറയുന്നു. 70 ശതമാനം ഓറല്‍ കാന്‍സറിന്റെയും കാരണം പുകയിലജന്യ ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണ്. ബാക്കിയുള്ള 30 ശതമാനം കേസുകളില്‍ നമ്മുടെ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം, മാറിയ ജീവിത ശൈലി എന്നിവയാണ് കാരണമാകുന്നത്.
മാറിയ ജീവിത ശൈലിയും ഭക്ഷണരീതിയുമൊക്കെ നമ്മുടെ ജീനോമില്‍ ഒരു തരത്തിലുള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഈ ആഘാതത്തിന്‍റെ ഫലമായി ജീനോമില്‍ വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരിക്കും. ഇത് കാന്‍സര്‍ അല്ലെങ്കില്‍ കാന്‍സറിന് മുന്നോടിയായുള്ള ലക്ഷണങ്ങളിലേക്ക് നയിക്കാം. ഇത് നമ്മുടെ ജനികം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
പലപ്പോഴും രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ വായ്പുണ്ണ്, വേദന, ഉണങ്ങാത്ത മുറിവ് എന്നിവ പലരും അവഗണിക്കാറാണ് പതിവ്. വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
ശരീരഭാരം കുറയുക: എല്ലാത്തരം കാന്‍സറുകളുടെയും ലക്ഷണമാണ് അകാരണമായി പെട്ടെന്ന് ശരീരഭാരം കുറയുന്നത്. ഓറല്‍ കാന്‍സറിന്‍റെ പ്രാഥമിക ലക്ഷണമായും ശരീരഭാരം കുറയുന്നതിനെ കണക്കാക്കാം.
തൊണ്ടയില്‍ എന്തോ തങ്ങിനില്‍ക്കുന്നതു പോലെ: തൊണ്ടയില്‍ എന്തോ ഇരുക്കുന്ന പോലുള്ള തോന്നല്‍, വെള്ളമിറക്കാന്‍ പോലുമുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഓറല്‍ കാന്‍സറിന്‍റെ മറ്റൊരു ലക്ഷണമാണ്.
പല്ലുമായിട്ട് അനുബന്ധമായിട്ടാണ് കാന്‍സര്‍ വരുന്നതെങ്കില്‍, പല്ലിന് പെട്ടെന്ന് ഇളക്കം തട്ടാം. മോണരോഗം കാരണവും പല്ലുകള്‍ക്ക് ഇളക്കം വരാം, എന്നാല്‍ മോണ വളര്‍ച്ച ഉണ്ടാവുകയും അതിന് പിന്നാലെ പല്ലുകള്‍ക്ക് ഇളക്കം തട്ടുകയും ചെയ്താല്‍ ശ്രദ്ധിക്കണം.
ഓറല്‍ കാന്‍സര്‍ പ്രധാനമായും രണ്ട് തരത്തിലാണ് വിഭജിക്കുന്നത്. മാരകമായതും മാരകമല്ലാത്തതുമായ കാന്‍സറുകള്‍. അമിത വളര്‍ച്ചയെ നീക്കം ചെയ്തു കഴിഞ്ഞാല്‍ സാധാരണമായ അവസ്ഥയിലേക്ക് രോഗി എത്തുന്ന അവസ്ഥയാണ് മാരകമല്ലാത്ത കാന്‍സറുകള്‍. എന്നാല്‍ മാരകമായ ഓറല്‍ കാന്‍സര്‍ ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.
ബ്രഷ് ചെയ്യുന്ന സമയത്ത്, നാവിന്റെ വശങ്ങള്‍, അടിഭാഗം, ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ വായിലെ എട്ട് ഭാഗങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുക. പ്രാഥമികമായുള്ള വ്യത്യാസങ്ങള്‍ ഈ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാല്‍ സഹായിക്കും.
മൂന്ന് ആഴ്ചയില്‍ കൂടുതല്‍ ഉണങ്ങാതെ നില്‍ക്കുന്ന വ്രണങ്ങളോ ചുവന്നതോ വെളുത്തതോ ആയ പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. അതിന് ഒരുപക്ഷെ വേദനയോ എരിച്ചിലോ പുകച്ചിലോ ഉണ്ടാവണമെന്നില്ല. വെളുത്ത പാടുകളെ ലൂക്കോപ്ലേക്യ എന്നാണ് വിളിക്കുന്നത്.
ചുവന്ന വകഭേദത്തിന് എറിത്യോപ്ലേക്യ എന്ന് പറയും. ചുവപ്പും വെളുപ്പും ഇടകലര്‍ന്ന് കാണപ്പെടുന്നതിനെ എറിത്യോ-ലൂക്കോപ്ലേക്യ എന്ന് പറയും. ഇത്തരം ലക്ഷണങ്ങളെ പ്രീ-കാന്‍സറസ് ലീഷന്‍ അഥവാ പൂര്‍വാര്‍ബുദ ലക്ഷണങ്ങളായി കണക്കാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates