'അവധിദിവസം അല്ലേ ഒന്ന് സമാധാനത്തിൽ ഉറങ്ങാൻ പറ്റൂ...' ഒരാഴ്ച മുഴുവനുമുള്ള സ്ട്രെസ്സും തിരക്കും എല്ലാം മറന്ന് അവധിദിവസം വൈകി ഉറങ്ങുക, ഉച്ചവരെ ഉറക്കം തുടരുക, സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, രാത്രി വൈകി സിനിമ കാണുക... പലരുടെയും പതിവ് ഇതൊക്കെയായിരിക്കും. ഇതിനെ വീക്കെൻഡ് റീസെറ്റ് (Weekend Reset) എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ആരോഗ്യവിദഗ്ധർ ഈ പതിവിനെ അത്ര പ്രോത്സാഹിപ്പിക്കാറില്ലെന്നതാണ് യാഥാർഥ്യം.
കാരണം, അവധിദിവസങ്ങളിൽ മാത്രമുള്ള ഇത്തരം രീതികൾ നമ്മുടെ സ്വാഭാവിക ബയോളജിക്കൽ ക്ലോക്കിനെ ബാധിക്കുന്നു. ഇത് തലച്ചോറിന് ആശയക്കുഴപ്പം ഉണ്ടാക്കുകയും, ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യാം.
ജോലി ദിവസങ്ങളിൽ പാലിക്കുന്ന ദിനചര്യ വീക്കെൻഡിൽ പൂർണമായും മാറ്റുന്നതാണ് പൊതുവെ വീക്കെൻഡ് റീസെറ്റ് എന്ന് പറയുന്നത്. വൈകി ഉറങ്ങുന്നതും വൈകി എഴുന്നേൽക്കുന്നതും, ഭക്ഷണസമയം മാറുക, അമിതമായി ജങ്ക് ഫുഡ് കഴിക്കുക, വ്യായാമം ഒഴിവാക്കുക, രാത്രി വൈകിയും മൊബൈൽ, ടിവി എന്നിവ ഉപയോഗിക്കുക, മദ്യപാനം, അമിതമായ കഫീൻ ഉപയോഗം എന്നിവയെല്ലാം വീക്കെൻഡിലെ പതിവുകളാണ്. ഇവ ശരീരത്തിന് വിശ്രമം നൽകുന്നതിന് പകരം കൂടുതൽ സമ്മർദമുണ്ടാക്കുകയാണ് ചെയ്യുന്നത്.
ശരീരത്തിന്റെ ജൈവഘടികാരം താളം തെറ്റും
മനുഷ്യ ശരീരത്തിന് ഒരു സർക്കാഡിയൻ റിഥം ഉണ്ട്. ഉറക്കം, വിശപ്പ്, ഹോർമോൺ പ്രവർത്തനം, ശരീരതാപനില എന്നിവയെല്ലാം ഇതിന്റെ നിയന്ത്രണത്തിലാണ്. വീക്കെൻഡിൽ ഉറക്കസമയം രണ്ടോ മൂന്നോ മണിക്കൂർ മാറ്റിയാൽ പോലും ശരീരത്തിന് മറ്റൊരു സമയമേഖലയിലേക്ക് പോയതുപോലുള്ള അവസ്ഥ ഉണ്ടാകാം. ഇതിനെ സോഷ്യൽ ജെറ്റ് ലാഗ് (Social Jet Lag) എന്നും വിളിക്കുന്നു.
അടുത്തദിവസം കൂടുതൽ ക്ഷീണം അനുഭവപ്പെടും
വീക്കെൻഡ് കഴിഞ്ഞ് അടുത്ത ദിവസം ജോലിക്ക് പോകുമ്പോൾ ക്ഷീണം, ശ്രദ്ധക്കുറവ്, ജോലിയിലെ ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെടാം. ഇവ അനുഭവപ്പെടുന്നത് വീക്കെൻഡിലെ ക്രമരഹിത ഉറക്കത്തിന്റെ ഫലമായിരിക്കാം.
ഉറക്കക്കടം പൂർണമായി തീർക്കാനാകില്ല
വീക്കെൻഡിൽ കൂടുതൽ ഉറങ്ങിയാൽ ആഴ്ചയിലെ ഉറക്കക്കുറവ് പരിഹരിക്കാം എന്ന ധാരണ പൂർണമായി ശരിയല്ല. കുറച്ച് അധികം ഉറങ്ങുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ, ദിവസങ്ങളായി തുടരുന്ന ഉറക്കക്കുറവിന്റെ ദോഷഫലങ്ങൾ പൂർണമായി ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് വിദഗ്ധ പറയുന്നു.
ദഹനപ്രശ്നങ്ങൾ വർധിക്കാം
ഭക്ഷണം കഴിക്കുന്ന സമയത്തിൽ വലിയ വ്യത്യാസങ്ങൾ വരുമ്പോൾ, അസിഡിറ്റ്, വയറുവീക്കം, ദഹനക്കുറവ്, മലബന്ധം പോലുള്ളത് ഉണ്ടാകാം. ശരീരം ഭക്ഷണസമയത്തോടും പൊരുത്തപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
ശരീരഭാരം കൂടാനുള്ള സാധ്യത
വീക്കെൻഡിൽ സാധാരണയായി ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷണം, മധുരപാനീയങ്ങൾ എന്നിവ കൂടുതൽ കഴിക്കുന്ന പ്രവണത ഉണ്ടാകാം. ഇത് അധിക കലോറി ശരീരത്തിലെത്തിക്കുകയും ഭാരം കൂടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
മാനസികാരോഗ്യത്തെയും ബാധിക്കാം
ക്രമരഹിതമായ ഉറക്കം മാനസിക സമ്മർദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ് എന്നിവ വർധിപ്പിക്കാം. മതിയായതും സ്ഥിരതയുള്ളതുമായ ഉറക്കം തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമാണ്.
വ്യായാമം ഒഴിവാക്കുന്നത് ഫിറ്റ്നസ് കുറയ്ക്കും
വീക്കെൻഡിൽ വ്യായാമം ഒഴിവാക്കുന്ന ഒരു പ്രവണത മടി പിടിക്കാനും ശരീരചലനം കുറയാനും കാരണമാകും. മാത്രമല്ല, കലോറി ചെലവും മസിലുകളുടെ പ്രവർത്തനവും കുറയാനും കാരണമാകും.
രാത്രി വൈകിയുള്ള സ്ക്രീൻ ഉപയോഗം ഉറക്കത്തെ ബാധിക്കും
വീക്കെൻഡിൽ സിനിമകൾ, വെബ് സീരീസ്, സോഷ്യൽമീഡിയ പോലുള്ളത് രാത്രി വൈകി കാണുന്ന ശീലം പലർക്കും ഉണ്ട്. ഇത് മെലട്ടോണിൻ ഹോർമോണിന്റെ ഉൽപ്പാദനത്തെ ബാധിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യാം.
ഉറക്കസമയം ഒരു മണിക്കൂറിൽ കൂടുതൽ മാറ്റരുത്
ശനി-ഞായറാഴ്ചകളിലും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക.
ഭക്ഷണസമയം സ്ഥിരമായി നിലനിർത്തുക
പ്രധാനഭക്ഷണങ്ങൾ ദിവസേന ഏകദേശം ഒരേ സമയത്ത് കഴിക്കാൻ ശ്രമിക്കുക.
വ്യായാമം മുടക്കരുത്
30 മിനിറ്റ് നടക്കുകയോ ലഘു വ്യായാമം ചെയ്യുകയോ ചെയ്താൽ മതിയാകും.
സ്ക്രീൻ സമയം കുറയ്ക്കുക
ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ, ലാപ്ടോപ്പ്, ടിവി എന്നിവ ഒഴിവാക്കുക.
ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക
വീക്കെൻഡാണെന്ന് പറഞ്ഞ് എല്ലാ ഭക്ഷണവും ജങ്ക് ഫുഡാക്കാതിരിക്കുക. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണം തിരഞ്ഞെടുക്കുക.
വിശ്രമിക്കാം, പക്ഷേ ക്രമം നഷ്ടപ്പെടുത്തരുത്
വീക്കെൻഡിന്റെ ലക്ഷ്യം ശരീരത്തെയും മനസ്സിനെയും പുതുക്കുക എന്നതാണ്. എന്നാൽ അത് ദിനചര്യയെ പൂർണമായും മാറ്റിക്കൊണ്ടാകരുത്.
നമ്മുടെ ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് സ്ഥിരത ഇഷ്ടപ്പെടുന്നു. വീക്കെൻഡ് വിശ്രമത്തിനുള്ള സമയമാണെങ്കിലും വീക്കെൻഡ് റീസെറ്റ് എന്ന പേരിൽ ഉറക്കവും ഭക്ഷണവും വ്യായാമവും പൂർണമായി മാറ്റിമറിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates