മൈതാനത്ത് ബാറ്റുമായി വിരാട് കോഹ്‌ലി ആണ് ഇറങ്ങുന്നതെങ്കിൽ ആരാധകരുടെ ആത്മവിശ്വാസം ഇരട്ടിയാകും. എന്നാൽ ക്രിക്കറ്റ് ലോകത്ത് റെക്കോർഡുകൾ വാരിക്കൂട്ടുന്ന താരന്റെ സ്വന്തം ആത്മവിശ്വാസത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ക്രിക്കറ്റ് ലോകത്ത് രണ്ട് ദശകം പിന്നിട്ടിട്ടും സ്വന്തം കഴിവിനെ സ്വയം ചോദ്യം ചെയ്യാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കോഹ്‌ലിയുടെ ഈ തുറന്നു പറച്ചിൽ ദശലക്ഷക്കണക്കിന് ആളുകളെ വേട്ടയാടുന്ന 'ഇംപോസ്റ്റർ സിൻഡ്രോം' എന്ന മാനസികാവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്.
ബെംഗലൂരുവിൽ ഐപിഎൽ വേളയിൽ വെച്ച് നടന്ന സംവാദത്തിൽ വെച്ചാണ് കോഹ്ലിയുടെ തുറന്നു പറച്ചിൽ. ബോളിവുഡ് താരങ്ങളായ മനോജ് ബാജ്‌പേയി, അനന്യ പാണ്ഡെ, ബ്രിട്ടീഷ് നടി നവോമി വാട്സ് തുടങ്ങിയ സെലിബ്രിറ്റികൾ തങ്ങൾ ഇംപോസ്റ്റർ സിൻഡ്രേം നേരിടുന്നതായി സമീപകാലത്ത് വെളിപ്പെടുത്തിയിരുന്നു. നെഗറ്റീവ് ചിന്തകളെ മറികടക്കാൻ ബുദ്ധമുട്ടിയിരുന്നുവെന്ന് മനോജ് ബാജ്‌പേയി തുറന്നു പറഞ്ഞിരുന്നു.
ഇംപോസ്റ്റര്‍ സിന്‍ഡ്രോം എന്നത് ഒരു മാനസികാവസ്ഥയാണ്. സ്വന്തം നേട്ടങ്ങളെ സംശയിക്കുകയും കുറ്റബോധം തോന്നുകയും അത് ആസ്വദിക്കാൻ ഭയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ചാലും അത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് കരുതാതെയിരിക്കുകയും പിന്നീട് അതില്‍ കുറ്റബോധം തോന്നുകയും ചെയ്യുക. ‘ഞാൻ ഇതിനൊന്നും അർഹനല്ല, ഭാഗ്യം കൊണ്ടാണ് എനിക്ക് ഇത് കിട്ടിയത്’. ഈ വിട്ടുമാറാത്ത ഭീതിയെയാണ് ഇംപോസ്റ്റർ സിൻഡ്രോം എന്ന് വിളിക്കുന്നത്.
ഇത്തരം മനോഭാവമുള്ളവര്‍ തങ്ങളുടെ വിജയം വെറും ഭാഗ്യം കൊണ്ട് മാത്രം ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു. തനിക്ക് കഴിവുണ്ടെന്ന് എല്ലാവരെയും താന്‍ കബിളിപ്പിക്കുകയാണെന്ന തരത്തിലാണ് അവര്‍ സ്വയം വിലയിരുത്തുക. വിജയങ്ങള്‍ എത്ര ഉണ്ടായാലും അശുഭാപ്തി ചിന്താ പ്രക്രിയ അവരുടെ നേട്ടങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താം. ഏകദേശം 70 ശതമാനം ആളുകള്‍ക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇംപോസ്റ്റര്‍ സിന്‍ഡ്രോം അനുഭവപ്പെടുമെന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ഈ മാനസികാവസ്ഥയെ ഇംപോസ്റ്റർ സിൻഡ്രോമെന്ന് ആദ്യം വിശേഷിപ്പിച്ചത് സൈക്കോളജിസ്റ്റായ പോളിൻ ക്ലാൻസും സൂസന്നെ ഇംസും ചേർന്നാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇംപോസ്റ്റർ സിൻഡ്രോം കൂടുതലായും കണ്ട് വരാറ്. വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റർ സിൻഡ്രോമിന് പ്രേരണകളാവാറുണ്ട്.
ആത്മവിശ്വാസവും ആത്മാഭിമാനവും ഇക്കൂട്ടരിൽ നന്നേ കുറവായിരിക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കിയും സൗഹൃദങ്ങളിലൂടെയും സംശയങ്ങളെ വെല്ലുവിളിച്ചുമൊക്കെ ഒരുപരിധിവരെ മറികടക്കാം. ഇതൊന്നും ഫലം കാണുന്നില്ലെങ്കിൽ വിദഗ്ധ സഹായം തേടേണ്ടതും പ്രധാനമാണ്.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം
മറ്റുള്ളവരുടെ ജീവിതങ്ങളെയും നേട്ടങ്ങളടുടെയും നല്ല വേര്‍ഷന്‍ മാത്രമാണ് പലപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുക. ഇത് നിങ്ങള്‍ക്കുള്ളിലെ ഇംപോസ്റ്റര്‍ സിന്‍ഡ്രോം ഊതി പെരിപ്പിക്കും. ഇത് ആത്മവിശ്വാസം, തനിക്ക് കഴിവില്ലെന്നുമുള്ള തോന്നലുകള്‍ ഉണ്ടാക്കും. സമ്മര്‍ദം ആത്മസംശയത്തിലേക്കും വിജയം അര്‍ഹിക്കുന്നതല്ലെന്ന വിശ്വാസത്തിലേക്കും നയിക്കും. ഇത് ഇംപോസ്റ്റര്‍ സിന്‍ഡ്രോമിന് കൂടുതല്‍ ഇന്ധനം നല്‍കുന്നു.
കൗമാരക്കാരും യുവാക്കളുമാണ് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്രേരിത ഇംപോസ്റ്റര്‍ സിന്‍ഡ്രോമിന് കൂടുതല്‍ ഇരയാകുന്നത്. കൗമാരക്കാര്‍ സോഷ്യല്‍ മീഡിയയിലെ യാഥാര്‍ത്ഥ്യങ്ങളുമായി നിരന്തരം സ്വയം താരതമ്യം ചെയ്യുന്നു. ഇത് അപര്യാപ്തതയ്ക്കും ആത്മ സംശയത്തിനും കാരണമാകും. കൂടാതെ സോഷ്യല്‍മീഡിയയിലെ നിരന്തര അപ്‌ഡേറ്റുകള്‍ ആവേശകരമായ അനുഭവങ്ങള്‍ തങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന തോന്നല്‍ കൗമാരക്കാരില്‍ ഉണ്ടാക്കാം. ലൈക്കുകൾ, കമന്റുകൾ, ഫോളോവേഴ്‌സ് എണ്ണം എന്നിവയോടുള്ള അമിതമായ അഭിനിവേശം ഈ അരക്ഷിതാവസ്ഥയെ കൂട്ടൂമെന്നും വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates