വീട്ടിൽ തങ്ങളോടൊപ്പം മറ്റൊരു കുടുംബം കുറച്ച് കാലമായി താമസിക്കുന്ന വിവരം അറിഞ്ഞപ്പോൾ വീട്ടുകാർ ഞെട്ടി. 18 അംഗങ്ങളുള്ള പാമ്പിൻ കൂട്ടമാണ് ജോർജിയയിലെ കുടുംബത്തിനൊപ്പം കഴിഞ്ഞത്. ട്രിഷ് വിൽഷർ എന്ന യുവതിയാണ് കിടപ്പു മുറിയുടെ തറയിൽ ആദ്യം ഒരു പാമ്പിനെ കണ്ടത്. തറയിലൂടെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു പാമ്പ്. തൊട്ടുപിന്നാലെ മറ്റൊരു പാമ്പിനെയും കണ്ടതോടെ പേടിച്ച് ഇവർ ഭർത്താവ് മാക്സിനെ വിവരമറിയിച്ചു.
മുറിയിലെത്തിയ മാക്സ് പരിശോധിച്ചപ്പോൾ കണ്ടത് കട്ടിലിനടിയിൽ പതുങ്ങിയിരിക്കുന്ന പാമ്പിൻ കൂട്ടത്തെയാണ്. ആദ്യം ഭയന്നെങ്കിലും വിഷമില്ലാത്തയിനം പാമ്പുകളാണെന്ന് മനസിലായതോടെ പാമ്പുകളെ ഓരോന്നായി പിടിച്ച് ലിനൻ ബാഗിലാക്കി. അമ്മയും കുഞ്ഞുങ്ങളുമുൾപ്പെടെ 18 പാമ്പുകളാണ് ഇവരുടെ കട്ടിലിനടിൽ പതുങ്ങിയിരുന്നത്. വിഷമില്ലാത്തയിനം ഗാർട്ടർ പാമ്പുകളായിരുന്നു ഇത്. പിടികൂടിയ പാമ്പുകളെയെല്ലാം ആളൊഴിഞ്ഞ് പ്രദേശത്ത് കൊണ്ടുപോയി ഇവർ തുറന്നുവിട്ടു.
വിഷമില്ലാത്തയിനം പാമ്പിനെ കൊല്ലുന്നത് ജോർജിയയിൽ ശിക്ഷാർഹമാണ്. ന്യൂസ് വീക്കാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ പാമ്പുകളുണ്ടോയെന്നറിയാൻ ഇവർ ഒരു പാമ്പ് പിടുത്ത വിദഗ്ധന്റെ സഹായം തേടിയിരുന്നു. എന്നാൽ മറ്റു പാമ്പുകളെയൊന്നും വീടിനുള്ളിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞില്ല. ട്രിഷ് വിൽഷർ സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates