ന്യൂയോർക്ക്: മാതാപിതാക്കൾ ഉറങ്ങിയ സമയത്ത് ഒൻപത് വയസുകാരി കാറുമെടുത്ത് പുലർച്ചെ മൂന്ന് മണിക്ക് കറങ്ങാനിറങ്ങി. കൂടെ കൂട്ടിയത് നാല് വയസുള്ള അനുജത്തിയേയും! അമേരിക്കയിലെ ഉത്താഹയിലാണ് അമ്പരപ്പിക്കുന്ന സംഭവം. കാർ അപകടത്തിൽപ്പെട്ടതോടെ കുട്ടികൾ ഇരുവരും പൊലീസിന്റെ പിടിയിലുമായി.
പുലർച്ചെ മൂന്ന് മണിക്ക് വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് ഒൻപതുകാരി കാറുമെടുത്ത് കറങ്ങാനിറങ്ങിയത്. അനുജത്തിയുമായി ഷെവർലെയുടെ മാലിബു സെഡാനിലായിരുന്നു കുട്ടിയുടെ ഡ്രൈവിങ്. വീട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ബീച്ചിൽ പോയി കുളിക്കാനും പിന്നീട് ലോസ് ആഞ്ജലസിലേക്ക് പോകാനുമായിരുന്നു ഇരുവരുടേയും പദ്ധതി. എന്നാൽ കടൽത്തീരത്തുവച്ച് കാർ പാർക്ക് ചെയ്യുന്നതിനിടെ ഒരു ട്രക്കിൽ ഇടിച്ചു. ഇതിനെ തുടർന്ന് യാത്ര മുടങ്ങി. ഒടുവിൽ ഇരുവരും പൊലീസ് പിടിയിലാകുകയും ചെയ്‍തു.
കുട്ടികളും കാറും ഉൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ പൊലീസ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുവന്ന നിറത്തിലുള്ള മാലിബു സെഡാനെയും ഉള്ളിൽ ഇരിക്കുന്ന കുട്ടികളെയും വീഡിയോയിൽ കാണാം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
സീറ്റ് ബെൽറ്റൊക്കെ ധരിച്ച് സുരക്ഷിതമായിട്ടായിരുന്നു കുട്ടികളുടെ യാത്രയെന്ന് പൊലീസ് പറയുന്നു. എന്നാൽ വീട്ടിൽ നിന്ന് 16 കിലോമീറ്ററിലധികം ഇവർക്ക് സഞ്ചരിക്കാനായത് പൊലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. രണ്ട് പ്രധാന റോഡുകൾ കടന്നാണ് കുട്ടികളും കാറും ബീച്ചിൽ എത്തിയത്. പൊലീസിൻറെ വിളി എത്തുന്നതു വരെ കാറുമെടുത്ത് കുട്ടികൾ കടന്ന വിവരം രക്ഷിതാക്കാൾ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates