ന്യൂയോർക്ക്: കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു ബിസ്കറ്റും ഗ്രാവിയും. യുഎസിലെ ഒറിഗോണില്‍ ജനിച്ച രണ്ട് മുഖമുള്ള പൂച്ചക്കുഞ്ഞാണ് ബിസ്കറ്റും ഗ്രാവിയും. ഇരട്ട മുഖത്തോടെ ജനിച്ചതിനാലാണ് ഇവയ്ക്ക് ബിസ്‌കറ്റ് എന്നും ഗ്രാവി എന്നും പേര് നൽകിയത്.
എന്നാൽ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ജനിച്ച് മൂന്ന് ദിവസത്തിനു ശേഷം ഈ പൂച്ചക്കുഞ്ഞ് മരിച്ചിരിക്കുന്നു. നാല് കണ്ണും രണ്ട് മൂക്കും രണ്ട് വായയുമുള്ള പൂച്ചക്കുഞ്ഞ് 20നാണ് ജനിച്ചത്.
കിങ് കുടുംബത്തിലെ കീന്‍ലി എന്ന പൂച്ചയ്ക്ക് ജനിച്ച ആറ് കുഞ്ഞുങ്ങളില്‍ ഒന്നായിരുന്നു ഇത്. രണ്ട് വായ കൊണ്ടും ഭക്ഷണം കഴിക്കാന്‍ ഈ പൂച്ചക്കുഞ്ഞിന് കഴിഞ്ഞിരുന്നു. ജനിച്ചു വീണ സമയത്ത് പൂച്ചക്കുഞ്ഞ് ആരോഗ്യത്തോടെ ഇരുന്നതായും പിന്നീട് വളര്‍ച്ചയില്ലാതായി എന്നുമാണ് കുടുംബം പറയുന്നത്.
ഇരട്ട മുഖത്തോടെ ജനിച്ചതിന് പിന്നാലെ ബിസ്കറ്റിനും ഗ്രാവിക്കും ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിരുന്നു. കുറഞ്ഞ സമയം കൊണ്ട് ആയിരത്തിലധികം ആളുകളെ ആരാധകരായും ലഭിച്ചു. അപൂര്‍വ സംഭവമാണെങ്കിലും പൂച്ചകള്‍ക്കിടയിലെ ഈ അവസ്ഥയെപ്പറ്റി പൂര്‍ണമായും കേട്ടിട്ടില്ലെന്നാണ് സിഎന്‍എന്‍. പോലുള്ള വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് മുഖമുള്ള പൂച്ചകളെ ജാനസ് എന്നാണ് വിളിക്കുന്നത്. റോമന്‍ ദേവനായ ജാനസിന് രണ്ട് മുഖമുണ്ട്. ഒരു തല കൊണ്ട് ഭാവിയിലേക്കും മറ്റൊന്നുകൊണ്ട് ഭൂതകാലത്തെയും നോക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെട്ടിരുന്നു.
ഇതിനു മുൻപ് രണ്ടു മുഖങ്ങളോടെ ജനിച്ച ഫ്രാങ്ക്, ലൂയി എന്ന പൂച്ചക്കുഞ്ഞ് 15 വര്‍ഷത്തോളം ജീവിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കാലം അതിജീവിച്ച ജാനസ് എന്ന ഗിന്നസ് റെക്കോർഡും 2006ല്‍ ഫ്രാങ്ക്, ലൂയിക്ക് ലഭിച്ചിരുന്നു. 2014ലാണ് ഈ പൂച്ച മരിക്കുന്നത്. ജീവിച്ചിരുന്നെങ്കിൽ ബിസ്‌കറ്റിനും ഗ്രാവിയും ഒരുപക്ഷേ ഈ റെക്കോർഡ് തകർക്കാൻ സാധ്യതയുണ്ടായിരുന്നു. ആ പ്രതീക്ഷകളാണ് അവസാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates