കായംകുളം: പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായത്തിനുള്ള ഗുണഭോക്തൃ പട്ടികയിൽ നിന്ന് അർഹരായവരെ വെട്ടിമാറ്റാൻ നടത്തിയ നീക്കം സിപിഎമ്മിന്റെയും ദുരിതബാധിതരുടെയും നേതൃത്വത്തിൽ തടഞ്ഞു. പത്തിയൂർ വില്ലേജ് ഓഫീസിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും അരങ്ങേറിയത്.കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രൂക്ഷമായ നാശനഷ്ടം നേരിട്ട പത്തിയൂർ പഞ്ചായത്തിലെ ആറാം വാർഡിലെ കുടുംബങ്ങൾ നൽകിയ അപേക്ഷകളിലാണ് തിരിമറിക്ക് ശ്രമം നടന്നത്.
ഗ്രാമപഞ്ചായത്ത് അംഗം ബി. ഹരികുമാറിന്റെ നേതൃത്വത്തിൽ ദുരിതബാധിതരായ കുടുംബങ്ങൾ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളിലാണ് തിരിമറി നടത്താൻ നോക്കിയത്. വില്ലേജ് ഓഫീസിലെ ചില ജീവനക്കാരുടെ രഹസ്യ ഒത്താശയോടെ പ്രാദേശിക കോൺഗ്രസ് നേതാവ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനകത്ത് അതിക്രമിച്ചു കയറുകയും, അർഹരായ ദുരിതബാധിതരുടെ പേരുകൾ വെട്ടിമാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.വിവരമറിഞ്ഞ് സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ദുരിതബാധിതർ വില്ലേജ് ഓഫീസിലേക്ക് സംഘടിച്ചെത്തി വില്ലേജ് ഓഫീസർ ലേഖയെ ഉപരോധിച്ചു.
വിവരമറിഞ്ഞ് സിപിഎം ഏരിയാ കമ്മിറ്റി അംഗം വി. പ്രഭാകരൻ, ലോക്കൽ സെക്രട്ടറി ആർ. രാജേഷ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജി. ഹരികുമാർ, വേണു ഫോക്കസ്, അതുൽ കൃഷ്ണ തുടങ്ങിയ പ്രമുഖ നേതാക്കളും സ്ഥലത്തെത്തിയതോടെ വില്ലേജ് ഓഫീസ് പരിസരം പൂർണ്ണമായും ജനനിബിഡമായി മാറി.പ്രതിഷേധം ശക്തമാവുകയും സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ കാർത്തികപ്പള്ളി തഹസിൽദാർ ബിജു സ്ഥലത്തെത്തി ഫയലുകൾ നേരിട്ട് പരിശോധിച്ചു. പരിശോധനയിൽ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി തഹസിൽദാർ സ്ഥിരീകരിച്ചു. തുടർന്ന് സിപിഐ(എം) നേതാക്കളുമായും ജനപ്രതിനിധികളുമായും തഹസിൽദാർ നടത്തിയ സമവായ ചർച്ചയിലാണ് രംഗം ശാന്തമായത്.വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ ഒരു ദുരിതബാധിതനെയും ഒരു കാരണവശാലും പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതോടെയാണ് മണിക്കൂറുകൾ നീണ്ട ഉപരോധം നാട്ടുകാർ അവസാനിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates