

കാസർകോട്: വടക്കൻ മലബാറിന്റെ തീരദേശ യാത്രാസ്വപ്നങ്ങൾക്ക് പുതുവേഗം പകർന്ന് കാസർകോട് - കാഞ്ഞങ്ങാട് തീരദേശ സംസ്ഥാനപാതയുടെ ബിറ്റുമിൻ കോൺക്രീറ്റ് നവീകരണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. 38 കോടി രൂപ ചെലവിൽ 27.780 കിലോമീറ്റർ ദൂരത്തിലാണ് ആധുനിക നിലവാരത്തിൽ കെഎസ്ടിപി റോഡിന്റെ ഉപരിതലം പുനർനിർമ്മിക്കുന്നത്. മഴക്കെടുതിയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും നിയമസഭാ തെരഞ്ഞെടുപ്പും കാരണം ഇടക്കാലത്ത് മന്ദഗതിയിലായ നിർമ്മാണ പ്രവർത്തനങ്ങളാണ് കാലവർഷം ശമിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിച്ചത്.
നേരത്തെ മൂന്നര കിലോമീറ്റർ ദൂരത്തിൽ ബിറ്റുമിനസ് ടാറിംഗും കൾവർട്ടുകളുടെ നിർമ്മാണവും മഴയ്ക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു. നിലവിൽ ബേക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് ആവശ്യമായ ഉയരത്തിൽ താഴ്ത്തിയുള്ള നവീകരണമാണ് പ്രധാനമായും നടക്കുന്നത്. നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (ULCCS) റോഡ് കടന്നുപോകുന്ന ടൗൺ ഭാഗങ്ങളിൽ ഇന്റർലോക്ക് പാകുന്ന ജോലികളും ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
ചേറ്റുകുണ്ട്, തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിൽ ഓവുചാലുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. ആവശ്യമുള്ള ഇടങ്ങളിൽ ബിറ്റുമിനസ് മെക്കാഡം (BM) അറ്റകുറ്റപ്പണികളും റോഡിന്റെ പഴയ ഉപരിതലം നീക്കം ചെയ്തുള്ള നിർമ്മാണവും ഒരേസമയം നടക്കുന്നുണ്ട്.
ചൊവ്വാഴ്ച മുതൽ 40 ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായി നിരോധിച്ച് പൊതുമരാമത്ത് പാലം വിഭാഗം നടത്തുന്ന പള്ളിക്കര മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി പൂർത്തിയാകുന്ന മുറയ്ക്ക്, ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിന് മുകളിലും ബിറ്റുമിനസ് കോൺക്രീറ്റ് വിരിക്കും.പാലങ്ങളുടെ ഡെക്ക് സ്ലാബുകൾക്കും നിലവിലെ റോഡിന്റെ മേൽപ്പാളിക്കും മുകളിൽ 40 മില്ലീമീറ്റർ കനത്തിലും, മറ്റ് പ്രധാന ഭാഗങ്ങളിൽ 30 മില്ലീമീറ്റർ കനത്തിലുമാണ് ബിറ്റുമിൻ പാളി വിരിക്കുന്നത്. അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് 50 മുതൽ 60 മില്ലീമീറ്റർ വരെയുള്ള ഉറപ്പിലാണ് മൊത്തം നിർമ്മാണം.
കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഇടനാഴികളിലൊന്നാണ് കാസർകോട് - കാഞ്ഞങ്ങാട് തീരദേശ പാത. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, പള്ളിക്കര ബീച്ച് പാർക്ക്, ബേവൂരി ബീച്ച്, മൂന്ന് പഞ്ചനക്ഷത്ര റിസോർട്ടുകൾ, ചരിത്രപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്.
ഇതിനുപുറമെ കീഴൂർ, ബേക്കൽ, തൃക്കണ്ണാട്, അജാനൂർ തുടങ്ങിയ പരമ്പരാഗത മത്സ്യബന്ധന മേഖലകളിലെ തൊഴിലാളികൾക്കും വിപണനത്തിനും പാത വലിയ ആശ്വാസമാകും. ഉന്നത നിലവാരത്തിലുള്ള റോഡ് യാഥാർത്ഥ്യമാകുന്നതോടെ ജില്ലയുടെ ടൂറിസം വികസനത്തിനും ചരക്കുഗതാഗതത്തിനും വലിയ ഉണർവാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates